ആടുമേയ്ക്കുന്ന ജോലിക്കായി സൗദി അറേബ്യയിലെത്തി അവിടുത്തെ മരുഭൂമിയിൽ ഒറ്റപ്പെട്ടുപോകുന്ന നജീബ് എന്ന മലയാളിയുടെ അതിജീവനത്തെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ നോവലാണ് സിനിമയുടെ പ്രമേയം.
ബഹ്റൈനിൽ പ്രവാസിയായിരുന്ന കാലത്ത് ബെന്യാമിൻ നജീബിൽ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008-ൽ നോവലായി പ്രസിദ്ധീകരിച്ചത്. ഒട്ടേറെ എഡിഷനുകൾ പിന്നിട്ട, ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ആടുജീവിതം നോവൽ മലയാളി വായനക്കാരുടെ എക്കാലത്തെയുും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണ്.
ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളിൽ പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. പുസ്തകം പിന്നീട് ഗൾഫിൽ നിരോധിക്കപ്പെടുകയും ചെയ്തു. നജീബിനെ വിമാനത്താവളത്തിൽ നിന്ന് അറബി കൂട്ടിക്കൊണ്ടുപോയി മരുഭൂമിയിൽ തള്ളുന്നതും തുടർന്ന് ഭക്ഷണം പോലും കൃത്യമായി നൽകാതെ മാനസികമായും ശാരീരികമായും പീഡനങ്ങൾക്ക് ഇടയാകുന്നതുമാണ് കഥ. ഈ വിവരണങ്ങളാണ് നോവൽ ഗൾഫിൽ നിരോധിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്.
advertisement
എന്നാൽ, ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പുസ്തകം ലഭ്യമാകാറുണ്ട്. ഇതിനു പിന്നാലെ ആടുജീവിതം സിനിമയാകുന്നു എന്ന് പ്രഖ്യാപനം വന്നതോടെ സിനിമ ഗൾഫിൽ പ്രദർശിപ്പിക്കുമോ, അനുമതി ലഭിക്കുമോ തുടങ്ങിയ ആശങ്കകള്‍ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. കോവിഡ് അടക്കം നിരവധി ക്ലേശങ്ങൾ മറികടന്നാണ് ചിത്രം ജോര്‍ദാനില്‍ ചിത്രീകരിച്ചത്. സെൻസർ ബോർഡ് ഓഫ് ഇന്ത്യ യു /എ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള ചിത്രം യുഎഇയിൽ റിലീസാകും എന്ന റിപ്പോര്‍ട്ട് വന്നതോടെ പൃഥ്വിരാജ് ആരാധകരുടെയും ആടുജീവിതത്തിന്‍റെ വായനക്കാരും സന്തോഷിച്ചിരുന്നു.
അതേസമയം, സൗദി അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ള പ്രേക്ഷകർ നിരാശപ്പെടേണ്ടിവരുമെന്നാണ് സൂചന. നിരവധി അറബ് കലാകാരന്മാർ സിനിമയിൽ പ്രവർത്തിക്കുന്നതിനാൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിയുമെന്നാണ് സംവിധായകന്‍ ബ്ലെയിയുടെ പ്രതീക്ഷ. ഫാർസ് ഫിലിംസാണ് യുഎഇയിൽ ചിത്രം റിലീസ് ചെയ്യുന്നത്. രാജ്യത്തെ ഒട്ടുമിക്ക തിയേറ്ററുകളിലും പ്രദർശനമുണ്ട്. ടിക്കറ്റ് പ്രി ബുക്കിങ്ങും ആരംഭിച്ചു. അതേസമയം, റമദാന്‍ മാസമായതിനാല്‍ പെരുന്നാൾ വരെ തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ ഒഴുക്ക് ഉണ്ടാകുമോ എന്ന കാര്യത്തിൽ അണിയറക്കാര്‍ക്ക് ആശങ്കയുണ്ട്.