'ധാർമികമായ നിലപാടിന്റെ വിജയമാണ് ഈ കൂട്ടരാജി. സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികള്‍ ചില ആരോപണങ്ങള്‍ നേരിടുമ്പോള്‍ ആ സംഘടനയുടെ ഭരണസമിതി തന്നെ പിരിച്ചുവിട്ട് മാതൃക കാണിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. വേറെ ഏതു സംഘടനയാണ് ഇങ്ങനെ കാണിച്ചിട്ടുള്ളത്', ജോയ് മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു.
'സംഘടനയാകെ നാണംകെട്ട അവസ്ഥയിലല്ല. സംഘടന പിരിച്ചു വിട്ടിട്ടും ഇല്ല. ഭരണസമിതി മാത്രമാണ് പിരിച്ചു വിട്ടത്. പ്രധാനപ്പെട്ട ഉത്തരവാദിത്തം വഹിക്കുന്ന രണ്ടു പേരായതുകൊണ്ടാണ് ഭരണസമിതി പിരിച്ചുവിട്ടത്. ക്വാറം തികയാത്ത സമിതിയായി കൊണ്ടു നടക്കുന്നതില്‍ അർഥമില്ല. ആരുടെയും സമ്മർദ്ദമില്ലാതെ കൂട്ടായി എടുത്ത തീരുമാനമാണ് ഈ രാജി. ആരുടെയും സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങുന്നവരല്ല ഞങ്ങള്‍. ഹേമ കമ്മിറ്റി പുറത്തു വന്ന സാഹചര്യത്തില്‍ പുതിയ കമ്മിറ്റി പുതിയ രീതിയില്‍ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. സംഘടന ശക്തമായി മുൻപോട്ടു പോകും. അതിനു പ്രാപ്തിയുള്ളവർ ഇതിലുണ്ട്', ജോയ് മാത്യു പറയുന്നു.
advertisement
'ഭരണസമിതി പിരിച്ചുവിട്ടത് ഒളിച്ചോട്ടമല്ല. ധാർമികതയുടെ പേരിലാണ് രാജി വയ്ക്കുന്നത്. കോണ്‍ക്ലേവില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നത് താല്‍ക്കാലിക ഭരണസമിതിയോ അതിനു ഉത്തരവാദിത്തപ്പെട്ടവരോ ചർച്ച ചെയ്തു തീരുമാനിക്കും. ഞാൻ വ്യക്തിപരമായി കോണ്‍ക്ലേവിന് എതിരാണ്. കുറ്റാരോപിതർക്കെതിരെ സർക്കാർ നടപടി ഉണ്ടാകുമല്ലോ. അത് അതിന്റെ വഴിക്ക് പോകും. കോണ്‍ക്ലേവിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കഴിയില്ല. ഹേമ കമ്മിറ്റി കുറച്ചു നിർദേശങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ആ നിർദേശങ്ങള്‍ പ്രാവർത്തികമാക്കണം', ജോയ് മാത്യു വ്യക്തമാക്കി.