2006-ൽ അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മികച്ച സഹനടിക്കുള്ള ആദ്യ ദേശീയ അവാർഡ്.
മൂന്നു വർഷം തുടർച്ചയായി സംസ്ഥാന അവാർഡ് നേടിയ ഉർവശിയുടെ കാലമായിരുന്നു തൊണ്ണൂറുകൾ. 1989 ( മഴവിൽക്കാവടി, വർത്തമാന കാലം)1990 (തലയിണ മന്ത്രം) 1991(കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം) 1995 (കഴകം) 2006( മധുചന്ദ്രലേഖ) എന്നിങ്ങനെ നേടിയ അവർ 19 കൊല്ലത്തിനു ശേഷം വീണ്ടും ഉള്ളൊഴുക്കിലൂടെ വന്നു 2024ൽ
കുട്ടനാടൻ പശ്ചാത്തലത്തിൽ രണ്ടു സ്ത്രീ കഥാപാത്രങ്ങളുടെ അന്തർസംഘർഷങ്ങളിലൂടെ കഥ പറയുന്ന 2023 ലെ ഉള്ളൊഴുക്ക് ഒരു ഇടവേളയ്ക്കു ശേഷം ഉർവശിയെന്ന നടിയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ചിത്രമാണ്. ഒരുകാലത്ത് മലയാളസിനിമയിൽ നായിക എന്ന നിലയിൽ ഏറെ മുന്നിലായിരുന്ന ഉർവശി 2000നു ശേഷം ഹാസ്യ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിപ്പോയിരുന്നു.ഉർവശിക്ക് തന്നിലെ അഭിനേത്രിയെ നവീകരിക്കാനുള്ള അവസരമായിരുന്നു പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തിയ ഉള്ളൊഴുക്ക്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ നെറ്റ്ഫ്ലിക്സ് സീരിസിലൂടെയും ശ്രദ്ധേയനായ ക്രിസ്റ്റോ ടോമിയുടെ ആദ്യത്തെ ഫീച്ചർ സിനിമയാണിത്.
advertisement
അസുഖക്കാരനായ മകന്റെ അമ്മ, വിധവ,മരുമകളുമായിട്ടുള്ള കലഹങ്ങളും ചേർത്തുപിടിക്കലും ചേരുന്ന അമ്മായിഅമ്മ എന്നിങ്ങനെ വ്യത്യസ്തമായ ഭാവങ്ങളുണ്ട് ഉള്ളൊഴുക്കിലെ ലീലാമ്മയ്ക്ക്. അതാണ് മറ്റൊരു അമ്മ വേഷത്തിലൂടെ ദേശീയ അവാർഡ് എത്തിയത്.
1977-ൽ തൻ്റെ എട്ടാം വയസിൽ അഭിനയരംഗത്തെത്തിയ ഉർവശി 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിലാദ്യമായി അഭിനയിച്ചു. സഹോദരി കൽപ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു.1983-ൽ തൻ്റെ പതിമൂന്നാം വയസിൽ ആദ്യമായി നായികയായി റിലീസായ മുന്താണെ മുടിച്ച് വൻ വിജയം നേടിയത് ജീവിതത്തിൽ വഴിത്തിരിവായി.1984-ൽ മമ്മൂട്ടി നായകനായി അഭിനയിച്ച എതിർപ്പുകൾ ആണ് ഉർവശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായി.ഇക്കാലത്ത് അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥയും ഉർവ്വശിയുടേതാണ്.