എന്നാൽ ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ വ്യക്തമാക്കിയതോടെ സംഘാടകർ വെട്ടിലായി. അനിൽ രാധാകൃഷ്ണൻ മേനോന്റെ മാഗസിൻ റിലീസ് ചടങ്ങ് പൂർത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാൽ മതിയെന്ന് സംഘാടകർ പറഞ്ഞെങ്കിലും അദ്ദേഹം അത് വകവെച്ചില്ല. സംഘാടകരുടെ എതിർപ്പ് വകവെക്കാതെ വേദിയിലെത്തിയ ബിനീഷ് സ്‌റ്റേജിലെ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന്, ബിനീഷ് ബാസ്റ്റിൻ വേദിയിൽ നടത്തിയ പ്രസംഗം താഴെ കൊടുക്കുന്നു.
advertisement
"എന്നെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളാണ് ഇവിടെയുള്ളതെന്ന് എനിക്കറിയാം. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഇൻസൾട്ട് നടന്ന ദിവസമാണിത്. എനിക്ക് 35 വയസുണ്ട്. എന്‍റെ ലൈഫിൽ ഏറ്റവും ഇൻസൾട്ട് ചെയ്ത ദിവസമാണിത്. എന്നെ ഗസ്റ്റായി വിളിച്ചതു കൊണ്ട് വന്നതാണ്. എന്‍റെ സ്വന്തം വണ്ടിയിൽ വന്നതാണ്. ശരിക്കും ഒരു മണിക്കൂർ മുമ്പ് നിങ്ങളുടെ ചെയർമാൻ എന്‍റെ റൂമിൽ വന്നിട്ട് പറഞ്ഞു, വേറെ ഗസ്റ്റ് ആയിട്ടുള്ളത്, അനിലേട്ടനാണ് (അനിൽ രാധാകൃഷ്ണൻ മേനോൻ) ഗസ്റ്റായിട്ടുള്ളത് എന്ന് പറഞ്ഞു. അനിലേട്ടൻ പറഞ്ഞു, സാധാരണക്കാരനായ എന്നെ ഗസ്റ്റായി വിളിച്ചതു കൊണ്ട് അനിലേട്ടൻ ഈ സ്റ്റേജിലേക്ക് കയറില്ല, അവനോട് ഇവിടെ വരരുത്, അവൻ എന്‍റെ പടത്തിൽ ചാൻസ് ചോദിച്ചയാളാണെന്ന്. ഞാൻ മേനോനല്ല, ഞാൻ നാഷണൽ അവാർഡ് മേടിക്കാത്ത ഒരാളാണ്. ശരിക്കും എനിക്ക് ഭയങ്കര സങ്കടമുണ്ട്. എന്‍റെ ലൈഫിലെ തന്നെ ഏറ്റവും സങ്കടമുള്ള ദിവസമാണിന്ന്. ഇങ്ങനെയൊന്നു ഒരു വ്യക്തിയോട് കാണിക്കാൻ പാടില്ല. ശരിക്കും ഞാൻ ടൈൽസിന്‍റെ പണിയെടുത്ത് ജീവിച്ച് 10 - 12 വർഷക്കാലം എല്ലാ നടൻമാരുടെയും ഇടിയും കൊണ്ട് 10 - 80 ഓളം പടങ്ങൾ ചെയ്തിട്ട് വിജയ് സാറിന്‍റെ തെറി എന്ന സിനിമയിലൂടെ ചെറിയൊരു സ്ഥാനക്കയറ്റം കിട്ടിയ ആളാണ് ഞാൻ. ആദ്യമായിട്ടല്ല കോളേജിൽ പോകുന്നത്, 120 ഓളം കോളേജുകളിൽ ഗസ്റ്റ് ആയിട്ട് പോയിട്ടുണ്ട്. ആദ്യമായിട്ടാണ് എന്‍റെ ലൈഫില് ഇങ്ങനെയൊരു ഇൻസൾട്ടിംഗ് ഉണ്ടാകുന്നത്. എന്‍റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഇൻസൾട്ടിംഗ് ആണ്. ശ്ശോ.. ശരിക്കും, ഞാൻ ഒരു കാര്യം എഴുതി കൊണ്ടു വന്നിട്ടുണ്ട് ഇവിടെ. എനിക്ക് വിദ്യാഭ്യാസമില്ലാത്തതു കൊണ്ട് ഞാൻ എഴുതി കൊണ്ടു വന്നേക്കുന്നതാണ്. ''മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്", ഞാൻ പോണാണ് ട്ടോ, ക്ഷമിക്കണം നിങ്ങള്. ഞാൻ വിദ്യാഭ്യാസമില്ലാത്ത ആളാണ്, പക്ഷേ ഒരുപാട് കാര്യങ്ങള്, ഒരുപാട് സ്റ്റേജില് ഞാൻ പോയിട്ടുണ്ട്. എന്നെ ഒരു കൂലിപ്പണിക്കാരൻ എന്ന രീതിയിൽ കണ്ട് എന്‍റെ, ശരിക്കും സാറ് പറഞ്ഞു സാറിന്‍റെ പടത്തിൽ ചാൻസ് ചോദിച്ച് നടന്ന വ്യക്തിയാണ് ബിനീഷ് ബാസ്റ്റിൻ, ചാൻസ് ചോദിച്ച് നടന്ന വ്യക്തിയോടൊപ്പം സ്റ്റേജ് പങ്കിടാൻ പറ്റില്ലെന്നാണ് ഞാൻ അറിഞ്ഞത്. എന്‍റെ ജീവിതത്തിൽ ഏറ്റവും വലിയ ഇൻസൾട്ട് നടന്ന ദിവസമാണ് ഇന്ന്. എനിക്ക്, എന്താണ് പറയേണ്ടതെന്ന് അറിയാൻ പാടില്ല, (വിങ്ങിപ്പൊട്ടുന്നു) താങ്ക് യു... താങ്ക് യു... നല്ലതായിട്ട് വരട്ടെ, നിങ്ങളുടെ പരിപാടി അടിപൊളിയാകട്ടെ, എല്ലാവിധ ആശംസകളും ഞാൻ നേരുന്നു. താങ്ക് യു...'
സദസ് കരഘോഷത്തോടെ ആയിരുന്നു ബിനീഷ് ബാസ്റ്റിന്‍റെ വാക്കുകൾ കേട്ടത്.
