എ.ആർ.വൈ. ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഹുമൈറ കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് ഷഹസൈബ് സൊഹൈൽ എന്ന വ്യക്തി കറാച്ചിയിലെ സിറ്റി കോടതിയിൽ ഹർജി സമർപ്പിച്ചു. ഹുമൈറയുടെ ബന്ധങ്ങളിലെ വിള്ളലും, സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോ തെളിവുകളും ചൂണ്ടിക്കാട്ടി അവരുടെ കുടുംബത്തെയും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. കേസ് ഒരു ക്രിമിനൽ വിഷയമായി പരിഗണിക്കാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചു.
മൂന്ന് മൊബൈൽ ഫോണുകൾ, ഒരു ടാബ്‌ലെറ്റ്, ഒരു ലാപ്‌ടോപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഡിജിറ്റൽ ഉപകരണങ്ങൾ സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. ഹുമൈറയുടെ സ്വകാര്യ ഡയറിയിൽ നിന്ന് കണ്ടെത്തിയ പാസ്‌വേഡുകൾ ഉപയോഗിച്ചാണ് ഫോണുകളും ടാബ്‌ലെറ്റും ആക്‌സസ് ചെയ്തത്. അവരുടെ അവസാന നാളുകൾ ട്രാക്ക് ചെയ്യുന്നതിനായി അന്വേഷകർ നിലവിൽ ചാറ്റ് ലോഗുകളും മറ്റ് ഡിജിറ്റൽ ഡാറ്റയും വിശകലനം ചെയ്യുകയാണ്. ക്രമരഹിതമായ പ്രവർത്തനം കണ്ടെത്തുന്നതിനായി, ബാങ്ക് അക്കൗണ്ടുകളുടെ ഫോറൻസിക് ഓഡിറ്റും നടക്കുന്നുണ്ട്.
advertisement
ഇതുവരെ രണ്ട് സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഹുമൈറയുടെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള വ്യക്തികളെയും, അവരുടെ കെട്ടിടത്തിലെ വാച്ച്മാൻ, ക്ലീനിംഗ് സ്റ്റാഫ്, അവരുടെ ജിം പരിശീലകൻ, ബ്യൂട്ടി സലൂൺ തൊഴിലാളികൾ എന്നിവരെയും പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. അവരുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ഒരു ടൈംലൈൻ പുനഃസൃഷ്‌ടിക്കുക എന്നതാണ് ഈ ശ്രമങ്ങളുടെ ലക്ഷ്യം. അവരുടെ അവസാന ആശയവിനിമയം 2024 ഒക്ടോബർ തുടക്കത്തിലാണെന്നും, അവരുടെ അവസാന സോഷ്യൽ മീഡിയ പോസ്റ്റ് 2024 സെപ്റ്റംബറിലാണെന്നും അനുമാനിക്കുന്നു.
പോലീസ് സർജൻ ഡോ. സുമ്മയ്യ സയ്യിദ് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, ഹുമൈറ മരിച്ചിട്ട് 8 മുതൽ 10 മാസം വരെ കഴിഞ്ഞിരുന്നുവെന്ന് രേഖപ്പെടുത്തുന്നു. മൃതദേഹാവശിഷ്ടങ്ങൾ അഴുകിയ നിലയിലായിരുന്നു. ആയതിനാൽ മരണകാരണം സംബന്ധിച്ച നിഗമനങ്ങൾ പരിമിതപ്പെടുത്തി. ടോക്സിക്കോളജി, ഡിഎൻഎ പരിശോധനകൾക്കായി ടിഷ്യു സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ട്.
അതേസമയം, ഹുമൈറയുടെ കുടുംബം അവരെ കാണാതായെന്ന പരാതി നിയമപരമായയി നൽകിയിട്ടില്ല. പോസ്റ്റ്‌മോർട്ടം ഫലങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഹുമൈറയുടെ പിതാവ് ഡോ. അസ്ഗർ അലി വിസമ്മതിച്ചു, മൃതദേഹം ഏറ്റെടുക്കുന്നതിനുള്ള ഔപചാരിക നടപടിക്രമങ്ങൾക്ക് സമയമെടുത്തു എന്ന് മാത്രമായിരുന്നു പ്രതികരണം.
സാധ്യമായ എല്ലാ കാരണങ്ങളും അന്വേഷിക്കുന്നതിനായി സിന്ധ് പോലീസ് എസ്പി ക്ലിഫ്റ്റൺ ഇമ്രാൻ ജഖ്‌റാനിയുടെ നേതൃത്വത്തിൽ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
സംഭവത്തിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം, നടി മരണത്തിന് തൊട്ടുമുമ്പ് അയച്ചതായി പറയപ്പെടുന്ന ഒരു ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അവരുടെ അടുത്ത സുഹൃത്ത് ദുരെഷെഹ്‌വാർ ആണ് സന്ദേശം പങ്കുവെച്ചത്. "ക്ഷമിക്കണം, ഞാൻ യാത്ര ചെയ്യുകയായിരുന്നു, അവിടെയും ഇവിടെയും കുടുങ്ങി. ദയവായി എനിക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിക്കൂ... നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത്/സഹോദരിക്കായി നിങ്ങളുടെ ഹൃദയത്തിൽ നിന്ന് ഒരുപാട് പ്രാർത്ഥിക്കൂ. എന്റെ കരിയറിനായി, ദയവായി നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെ ഓർക്കുക. നിങ്ങൾ എനിക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിക്കണം," വോയ്‌സ് നോട്ടിൽ ഹുമൈറ പറയുന്നതായി കേൾക്കാം.
2023 സെപ്റ്റംബറിൽ ഹുമൈറ അയച്ച ശബ്ദ സന്ദേശം എന്നാണ് റിപ്പോർട്ട്.