സംഗീത സംവിധാനം ചെയ്യുന്ന വേളയിലെ വെല്ലുവിളികളെ കുറിച്ച് ഒരു അഭിമുഖത്തിൽ ദീപക് ദേവ് സംസാരിച്ചിരുന്നു. ലൂസിഫറിന്റെ സംഗീത സംവിധാനത്തിൽ നിന്നും എമ്പുരാനിലേക്ക് എത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളികളെ കുറിച്ചാണ് ദീപക് ദേവ് സംസാരിച്ചത്.
ലൂസിഫര്‍ വലിയ ചലഞ്ചിംഗ് ആയിരുന്നുവെന്നാണ് ദീപക് ദേവ് പറഞ്ഞത്. ലൂസിഫറിലെ പാട്ടുകള്‍ക്കും പശ്ചാത്തല സംഗീതത്തിലും വലിയ അഭിപ്രായങ്ങളുണ്ടായിരുന്നു. എമ്പുരാൻ വന്നപ്പോഴും തന്നെ കുറിച്ചു കണ്ടിരുന്നു. ഇതൊക്കെ ഞാൻ പൃഥ്വിരാജിന് അയച്ചു നൽകിയിരുന്നു.
എനിക്ക് പകരം വേറെ ആരെയെങ്കിലും നോക്കുന്നോയെന്ന് ചോദിച്ചിരുന്നു. തനിക്കില്ലാത്ത പേടിയെന്തിനാണ് ദീപക്കിനെന്ന് പൃഥ്വിരാജ് അപ്പോള്‍ ചോദിച്ചെന്നെന്നും ദീപക് ദേവ് വ്യക്തമാക്കി.
advertisement
നിങ്ങൾ ലൂസിഫർ ചെയ്ത ആളല്ലായിരുന്നോ? അതിനു മുമ്പും ഇതുതന്നെയാണ് ചെയ്‍തിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരിക്കാതിരിക്കൂ. എമ്പുരാനില്‍ വേറെ തരം സംഗീതമാണ് തനിക്ക് വേണ്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കിയതായും ദീപക് ദേവ് പറഞ്ഞു.
വമ്പൻ ഹൈപ്പിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് എമ്പുരാൻ. 48 മണിക്കൂറിനുള്ളിലാണ് ചിത്രം 100 കോടിയിലെത്തിയത്. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി എമ്പുരാൻ മാറി. വിദേശത്തും ചിത്രം റെക്കോർഡുകൾ തിരുത്തി കുറിച്ചു. ഓവർസീസ് കളക്ഷൻ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിനെക്കാൾ ഉയർന്ന ഓപ്പണിങ് ആണ് എമ്പുരാൻ നേടിയത്. യുകെയിലും ന്യൂസിലാൻഡിലുമെല്ലാം ഏറ്റവുമധികം ഓപ്പണിങ് കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയെന്ന നേട്ടവും എമ്പുരാൻ നേടി.
സിനിമയെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളും വ്യാപകപരാതികളും ദേശീയ തലത്തിൽ ഉയർന്നിരുന്നു. ആർഎസ്എസ് മുഖപത്രം ഉൾപ്പെടെ മോഹൻലാലിനേയും പൃഥ്വിരാജിനേയും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ നിർമ്മാതാക്കൾ സിനിമയിലെ ഭാഗങ്ങൾ വെട്ടിമാറ്റാൻ സെൻസർ ബോർഡിനെ സമീപിച്ചു. കേന്ദ്ര സെൻസർ ബോർഡിന്റെ അടിയന്തര ഇടപെടലിൽ അവധി ദിവസത്തിൽ തന്നെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.ചിത്രത്തിലെ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന സീൻ ആണ് ഒഴിവാക്കിയത്. എമ്പുരാനിലെ മൂന്ന് മിനിറ്റ് ദൃശ്യങ്ങൾ വെട്ടിമാറ്റാൻ സെൻസർ ബോർഡ് അനുമതിയായത്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്രംഗിയുടെ പേരും മാറ്റി. ബൽരാജ് എന്നതാണ് പുതിയ പേര്.