സ്വർണ്ണപ്പണിക്കാരനായ ഭാസ്കരൻ (ശ്രീനിവാസന്‍) തന്റെ കാമുകി സ്നേഹലതയ്ക്ക് (ഉര്‍വശി) പ്രണയസൂചകമായി പത്ത് പവന്റെ സ്വർണ്ണമാല സമ്മാനിക്കുന്നതും എന്നാൽ ഭാസ്കരനെ വഞ്ചിച്ച് അതേ മാലയണിഞ്ഞ് അവൾ പവിത്രന്‍ (ജയറാം) എന്ന ഗള്‍ഫുകാരന്‍റെ വധുവാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
തിയേറ്ററുകളില്‍ ചിരിപടര്‍ത്തിയ സിനിമയ്ക്ക് സംവിധായകന്‍ ആദ്യം നല്‍കിയപേര് ‘പൊന്മുട്ടയിടുന്ന തട്ടാന്‍’ എന്നായിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സര്‍ട്ടിഫിക്കേഷനായി സിനിമയെത്തിയപ്പോഴാണ് പൊന്മുട്ടയിടുന്ന തട്ടാന്‍ എന്ന പേരിനെതിരെ പരാതി ലഭിച്ചതും സംഭവം വിവാദമായതും. സിനിമയുടെ പേര് ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു കൂടാതെ ഇതേപേരില്‍ പോസ്റ്ററുകളും ഒട്ടിച്ചിരുന്നു. ഉദിച്ചുയരുന്ന സൂര്യനെ തട്ടാനായി സങ്കല്‍പ്പിച്ചാണ് കഥാകൃത്ത് രഘുനാഥ് പലേരി സിനിമയ്ക്ക് അങ്ങനെ പേരിട്ടിരുന്നത്.
advertisement
ഇതിനെ തുടര്‍ന്ന് റിലീസിന് മുന്‍പ് സിനിമയുടെ പേര് ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന് മാറ്റുകയായിരുന്നു. പുതുക്കിയ പേരിനൊപ്പം പ്രസിദ്ധീകരിച്ച പോസ്റ്ററിനൊപ്പം സത്യന്‍ അന്തിക്കാട് പങ്കുവെച്ച സന്ദേശം കണ്ട് നടന്‍ മമ്മൂട്ടിയടക്കം പൊട്ടിച്ചിരിച്ചെന്ന് സത്യന്‍ അന്തിക്കാട് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ചില സാങ്കേതിക കാരണങ്ങളാല്‍ പൊന്മുട്ടയിടുന്ന തട്ടാന്‍ എന്ന പേര് പൊന്മുട്ടയിടുന്ന താറാവ് എന്നാക്കി മാറ്റിയിരിക്കുന്നു. ഇനി മുതല്‍ എല്ലാവരും സിനിമയുടെ പേര് ഇപ്രകാരം തിരുത്തി വായിക്കണമെന്ന് അപേക്ഷിക്കുന്നു.. താറാവുകള്‍ പ്രതിഷേധിക്കില്ലെന്ന വിശ്വാസത്തോടെ സത്യന്‍ അന്തിക്കാട്’- എന്നായിരുന്നു ആ പരസ്യ വാചകം.
