സിനിമാക്കഥ മനഃസാക്ഷിക്ക് നിരക്കുന്നതാകണമെന്നും റിവ്യൂബോംബിങ്ങിനെതിരേ നിയമനടപടി ആവശ്യമാണെന്നും സിനിമാ കോൺക്ളേവിൽ സർക്കാർ. ചലച്ചിത്ര അക്കാദമി, ചലച്ചിത്രപ്രവർത്തകർ, എഴുത്തുകാർ, മാനസികാരോഗ്യ വിദഗ്ധർ തുടങ്ങിയവരുമായി സിനിമയുടെ ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ വേണമെന്ന് ചർച്ചാ രേഖയിൽ സർക്കാർ നിർദേശിച്ചു. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിലടക്കം കൂടുതൽ ചർച്ച വേണമെന്നും ലൈംഗികാതിക്രമം, ജാതി ദുരുപയോഗം, വിദ്വേഷപ്രസംഗം തുടങ്ങിയവ ചിത്രീകരിക്കുന്നതിന് മാനദണ്ഡം വേണമെന്നും ഇവ മഹത്വവത്കരിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. ഇതുവരെ തുടർന്ന് വന്ന രീതികളിൽ പലതിനും നിയന്ത്രണം വേണമെന്നാണ് സർക്കാർ നിലപാട്.
advertisement
റിവ്യൂബോംബിങ്ങിനെതിരേ നിയമനടപടി ആവശ്യമാണെന്നും സർക്കാർ പറഞ്ഞു. വ്യാജ റിവ്യു, മികച്ച നേട്ടമുണ്ടാക്കിയ ചിത്രങ്ങൾക്കെതിരെ മോശം പ്രചരണം നടത്തുക, പണം നൽകിയുള്ള പ്രൊമോഷൻ, തെറ്റിദ്ധരിപ്പിക്കുന്ന ട്രെയിലറുകൾ പ്രചരിപ്പിക്കുക തുടങ്ങിയവ പ്രേകഷകരുടെ വിശ്വാസം തകർക്കുന്നതിന് കാരണമാകും. സിനിമാറിലീസിന് പെയ്ഡ് ഇൻഫ്ളുവൻസർ മാർക്കറ്റിങ്ങുണ്ടെങ്കിൽ വെളിപ്പെടുത്തണം. അധാർമിക മാർക്കറ്റിങ്ങിനെപ്പറ്റിയുള്ള പരാതിയിൽ പിഴചുമത്താനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നീക്കം ചെയ്യാനും അതിവേഗ ആർബിട്രേഷൻപാനൽ രൂപവത്കരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.