മലയാളികൾ ഒരിക്കലും മറക്കാത്ത സിനിമകൾ തിരശീലയിൽ എത്തിച്ച ഷിർദിസായി ക്രിയേഷൻസിന്റെ അമരക്കാരൻ പി കെ ആർ പിള്ളയുടെ ഇന്നത്തെ അവസ്ഥ അവിശ്വസനീയമാണ്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിന്റെ എക്കാലത്തെയും വലിയ ഹിറ്റായ ചിത്രം അടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമാതാവാണ് പികെആർ പിള്ള. എന്നാൽ ഇന്ന് മരുന്നുവാങ്ങാൻപോലും പണമില്ലാതെ യാതനയിലാണ് അദ്ദേഹവും ഭാര്യയും അടങ്ങുന്ന കുടുംബം. കടബാധ്യതകളും ഓർമക്കുറവുമാണ് കുടുംബത്തെ അലട്ടുന്നത്.
- FILM REVIEW: കുമ്പളങ്ങി നൈറ്റ്സ്
advertisement
ഒരുകാലത്തെ വലിയ വിജയങ്ങളുടെ ഓർമ്മകൾ ഉണർത്തുന്ന നരച്ച ഫലകങ്ങൾ ഒഴിച്ചാൽ തൃശ്ശൂർ പീച്ചിയിലെ വീട്ടിൽ വിലപിടിപ്പുള്ളതൊന്നും ഇല്ല. മരുന്നിനുപോലും പണമില്ലാതെ, നല്ല കാലത്തിന്റെ ഓർമ്മകൾപോലും മാഞ്ഞു കഴിയുകയാണ് പഴയ നിർമാതാവ്. അമൃതംഗമയ, ചിത്രം, വന്ദനം, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി, അർഹത തുടങ്ങി പതിനാറോളം ഹിറ്റുകളുടെ നിർമാതാവായിരുന്നു താനെന്ന് ഇന്ന് അദ്ദേഹം തന്നെ ഓർക്കുന്നില്ല.
ഇന്ത്യയിലെ വമ്പൻ നഗരങ്ങളിലെല്ലാം കച്ചവട സ്ഥാപനങ്ങളും ഉണ്ടായിരുന്നു പിള്ളയ്ക്ക്. നിർമാണ മേഖലയിൽ നിന്ന് മാറി വിതരണത്തിൽ ശ്രദ്ധയൂന്നിയതോടെയാണ് തകർച്ച തുടങ്ങിയത്. കൊച്ചിയിലടക്കം ഉണ്ടായിരുന്ന കോടികളുടെ സ്വത്തുക്കളെല്ലാം അന്യാധീനപെട്ടു. ഓർമ മങ്ങിയതോടെ കിട്ടാനുള്ള പണം കൂടി ലഭിക്കാതായി. സിനിമയെ പ്രാണനായി കണ്ട പി കെ ആറിനെ ചലച്ചിത്ര ലോകവും മറന്നു. നടനായിരുന്ന മകൻ സിദ്ദുവായിരുന്നു ഏക പ്രതീക്ഷ. ഒരു വർഷം മുമ്പ് സിദ്ദു അപകടത്തിൽ മരിച്ചതോടെ ഓർമകളുടെ ലോകത്ത് നിന്നും പി കെ ആർ അകന്നു.
മോഹൻലാൽ, പ്രിയദർശൻ തുടങ്ങി നിരവധി പ്രതിഭകളുടെ വളർച്ചയിൽ നിർണായക പങ്കുണ്ടായിരുന്നു പിള്ളക്കും ഷിർദിസായി ക്രിയേഷൻസിനും. പ്രതാപകാലത്തിന്റെ ശേഷിപ്പായി ഇന്ന് വീട് മാത്രമാണ് സ്വന്തമായുള്ളത്. ഇത് വിറ്റാൽ പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരും. നിത്യച്ചെലവിന് തന്നെ ബുദ്ധിമുട്ടുന്ന കുടുംബം പഴയ സിനിമയുടെ സാറ്റലൈറ്റ് അവകാശമെങ്കിലും കിട്ടുമോ എന്നറിയാൻ പലയിടങ്ങൾ കയറിയിറങ്ങുകയാണ്.
