എറണാകുളം ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും നേരിട്ടെത്തി. ഇന്ന് രാവിലെ കണ്ടനാട്ടെ വീട്ടിലെത്തിയ തമിഴ് താരം സൂര്യ, ഏറെ ആരാധനയോടെ കണ്ടിട്ടുള്ള വ്യക്തിയുടെ വിയോഗം വലിയ വേദനയുണ്ടാക്കുന്നുവെന്ന് പ്രതികരിച്ചു.
1977-ൽ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ ശ്രീനിവാസൻ നടൻ എന്നതിലുപരി മികച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. 1984-ൽ 'ഓടരുതമ്മാവാ ആളറിയും' എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാ രചനയിലേക്ക് കടന്നത്. ശരാശരി മലയാളിയുടെ ജീവിതപ്രശ്നങ്ങളും അന്ധമായ രാഷ്ട്രീയവും പരിഹാസത്തിലൂടെ അവതരിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത.
advertisement
'സന്ദേശം', 'നാടോടിക്കാറ്റ്', 'വരവേൽപ്', 'ചിന്താവിഷ്ടയായ ശ്യാമള', 'വടക്കുനോക്കിയന്ത്രം', 'കഥ പറയുമ്പോൾ' തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് അദ്ദേഹം രൂപം നൽകി. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ട് മലയാള സിനിമയിലെ സുവർണ്ണ അധ്യായമായി ഇന്നും നിലനിൽക്കുന്നു. മലയാളിയുടെ കപട രാഷ്ട്രീയ ചിന്തകളെ ചോദ്യം ചെയ്ത 'സന്ദേശം' ഇന്നും കാലികപ്രസക്തമാണ്.
