സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം പുനഃപരിശോധിക്കില്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നതെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് അവാർഡ് നിർണയത്തിൽ യാതൊരു റോളുമില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. അർഹതപ്പെട്ടവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്. തെളിവുണ്ടെങ്കിൽ അവർ നിയമപരമായി നീങ്ങട്ടെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read- ‘ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ ഇടപെട്ടു’: സംവിധായകൻ വിനയൻ
രഞ്ജിത്ത് അല്ല ജൂറിയെ തെരഞ്ഞെടുത്തത്. നടപടി ക്രമങ്ങളിലൂടെയാണ് ജൂറിയെ തെരഞ്ഞെടുത്തത്. അതിൽ ഒരുതരത്തിലും ഇടപെടാൻ അദ്ദേഹത്തിന് കഴിയില്ല. കേരളം കണ്ട ചലച്ചിത്രരംഗത്തെ ഏറ്റവും മാന്യനായ ഇതിഹാസമാണ് രഞ്ജിത്ത്. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഈ വർഷങ്ങളിൽ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തി എന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. സാംസ്കാരിക വകുപ്പിനു കീഴിൽ ഏറ്റവും ഭംഗിയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചലച്ചിത്ര അക്കാദമി. നിഷ്പക്ഷമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്നും സജി ചെറിയാൻ പറഞ്ഞു.
advertisement
മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് നൽകി. മമ്മൂട്ടിക്ക് അത് കൊടുക്കണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ. അതിനു തൊട്ടുതാഴെയുള്ളവർക്കും പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്. ഫുൾ എ പ്ലസ് കിട്ടിയവർ മാത്രമല്ലല്ലോ മികച്ചവർ. ഒരു മാർക്കിന് പ്ലസ് കുറഞ്ഞവർ മോശമാണോ? അവരെല്ലാം നല്ല കലാകാരന്മാരും അഭിനേതാക്കളുമാണ്. മാറ്റുരച്ച് ഏറ്റവും നല്ല തങ്കം കണ്ടെത്തിയാണ് അവാർഡ് നിശ്ചയിച്ചത്. ഒരാൾക്കും അതിൽ പരാതി നൽകാൻ സാധിക്കില്ല. ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.