ഷഷ്‌ഠിപൂർത്തി പിന്നിട്ട മാതാപിതാക്കന്മാരുടെ അല്ലെങ്കിൽ ദമ്പതിമാരുടെ കഥ മലയാള സിനിമയ്ക്ക് കാലാകാലങ്ങളായി പ്രിയപ്പെട്ടതാണ്. അവർക്കിടയിലെ സ്നേഹവും ഐക്യവും, അവർ നേരിടുന്ന ഒറ്റപ്പെടൽ, സ്വത്തിനായി മാത്രം ചുറ്റും കൂടുന്ന മക്കൾ, ഒരാളുടെ വേർപാടിൽ ബാക്കിയാവുന്ന മറ്റൊരാൾ, മക്കളാൽ വാർധക്യത്തിൽ പറിച്ചുമാറ്റപ്പെടുന്ന മാതാപിതാക്കൾ ഒക്കെ ഇഷ്‌ടവിഷയമായിരുന്നിട്ടുണ്ട്. ടോപ് ഗിയറിൽ പോയാൽ വയസ്സാംകാലത്തെ പ്രണയം വരെ എത്തിയിട്ടുണ്ട്. ഇക്കുറി കാലത്തിനൊപ്പം മാറി ചിന്തിക്കുന്ന വാർദ്ധക്യത്തിന്റെ കഥ ഇവിടെക്കാണാം.
ചക്കരയും ഈച്ചയും പോലെ 80 കൊല്ലത്തെ ദാമ്പത്യ ജീവിതം നയിക്കുന്ന ഇച്ചാമ്മയും ഇച്ചോയിയും പുതുതലമുറയ്ക്ക് മുന്നിൽ, അവരെപ്പോലും ചോദ്യംചെയ്ത്, ഉറച്ച നിലപാടിന്റെ പാതയിൽ തുടരുമ്പോൾ കാലികപ്രസക്തമായ ചില ചോദ്യങ്ങളും ചർച്ചകളും അതിൽ നിന്നുരുത്തിരിഞ്ഞു വന്നേക്കാം.
advertisement
90 പിന്നിട്ട് നൂറിലേക്കെത്താൻ കാത്തിരിക്കുന്ന കർഷകനായ ഇട്ടൂപ്പിനെ മേക്കപ്പിനും പുറമേ ജീവസുറ്റതാക്കാൻ വിജയരാഘവൻ നടത്തിയ ശ്രമം സിനിമയുടെ ഹൈലൈറ്റ് ആണ്. വിറയാർന്ന കൈകളും, വൈകാരിക ഭാവപ്രകടനങ്ങളും, പ്രതികരണങ്ങളും ചേർന്ന ആരോഗ്യവാനായ മുതുമുത്തച്ഛനെ അദ്ദേഹം കൈകാര്യം ചെയ്ത രീതി പ്രേക്ഷകരെ പിടിച്ചിരുത്തും എന്ന കാര്യത്തിൽ തർക്കം വേണ്ട. KPAC എന്ന പേരിനോട് ചേർന്ന് മലയാള സിനിമയിൽ വന്ന അഭിനേതാക്കൾ ആരും ഇന്നുവരെയും നിരാശപ്പെടുത്തിയിട്ടില്ല എങ്കിൽ ലീലയും വ്യത്യസ്തയല്ല. അതിഭാവുകത്വമോ, അതിവൈകാരികതയോ ഇല്ലാതെ വേണം ഇച്ചാമ്മയെ പ്രേക്ഷകരിലേക്കെത്തിക്കാൻ എന്ന പൂർണ ബോധത്തോടെയാണ് ഈ കഥാപാത്രം അവർ ഏറ്റെടുത്തിട്ടുള്ളത്.
കാസ്റ്റിംഗ് മികവ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു, പ്രത്യേകിച്ചും ഇട്ടൂപ്പിന്റെയും ത്രേസ്യാമ്മയുടെയും അവരുടെ മക്കളുടെയും ചെറുപ്പകാലം അഭിനയിച്ചവർക്ക്. ഇട്ടൂപ്പിന്റെയും ത്രേസ്യാമ്മയുടെയും മക്കളായി വേഷമിട്ട റോഷൻ മാത്യു, സരസ ബാലുശ്ശേരി, രാധ ഗോമതി, ഗംഗ മീര, അവരുടെ കുടുംബാംഗങ്ങൾ എന്നിങ്ങനെ അഭിനയിച്ച ഓരോരുത്തർക്കും സ്ക്രീൻസ്‌പെയ്‌സ് നൽകിയുള്ള തിരക്കഥയുണ്ടിവിടെ. പേരെടുത്തു പറഞ്ഞാൽ, മിന്നിമാറിപ്പോയവരെ വരെ പരാമർശിക്കേണ്ടിവരും എന്ന അവസ്ഥ. വിജയരാഘവനും ലീലയ്ക്കുമൊപ്പം പുതുതലമുറയിൽ നിന്നും കൂടുതൽ നേരം പ്രത്യക്ഷപ്പെട്ട അന്നു ആന്റണി മുൻ ചിത്രങ്ങളിലേതെന്ന പോലെ പ്രതീക്ഷയ്‌ക്കൊത്തുയർന്നു.
നർമ്മത്തെ മർമ്മമറിഞ്ഞ് കൈകാര്യം ചെയ്യുന്ന വക്കീൽ, ജഡ്ജി വേഷങ്ങളിൽ ജോണി ആന്റണി, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ പെർഫെക്റ്റ് ഒ.കെ. അതിഥിവേഷങ്ങൾ ചെയ്ത സുഹാസിനി, ജഗദീഷ്, ഒപ്പം തന്നെ ജഗദീഷിന്റെ മേക്കോവറും, പ്രകടനവും ശ്രദ്ധേയം. ആനന്ദം, ജാൻ-എ-മൻ, ഹൃദയം സിനിമകളെ ആസ്വദിച്ചവർക്ക് എന്തുകൊണ്ടും ‘പൂക്കാലവും’ ഹൃദ്യമായി തോന്നാം. ക്ളൈമാക്സ് കഴിഞ്ഞ് സംവിധായകൻ ഗണേഷ് രാജിന്റെ പേര് സ്‌ക്രീനിൽ തെളിയുമ്പോൾ, പോകാൻ എഴുന്നേൽക്കരുത്. രസനിമിഷങ്ങൾ തീരുന്നില്ല എന്ന് ഓർമപ്പെടുത്തട്ടെ.
Summary: Pookkaalam review. Pookkaalam is a new age family drama, revolving around the life of an elderly couple and their immediate family members. Vijayaraghavan and KPAC Leela perform the key roles
