ചില നിമിഷങ്ങള്‍ ജീവിതത്തിലെ ആകസ്മികതകളാണ്. ജേസി ഫൗണ്ടേഷന്റെ നവാഗത സിനിമ സംവിധായകനുള്ള അവാര്‍ഡ് നടി ഷീലാമ്മയില്‍ നിന്ന് ഇന്നലെ സ്വീകരിച്ച വേദി എനിക്ക് അത്തരത്തിലൊന്നായിരുന്നു. ഞാനത് വേദിയില്‍ പറയുകയും ചെയ്തു.
ഷീലാമ്മ..
ശാരദാമ്മ..
സുശീലാമ്മ...
ഈ അമ്മമാരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ്ദാന ചടങ്ങ്.
എന്റെ അമ്മ ഒരു ടീച്ചറായിരുന്നു. അമ്മയ്ക്ക് ശാരദാമ്മയുടെ ഛായയാണ് എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. അമ്മയോടത് പറഞ്ഞപ്പോള്‍, സ്‌കൂളിലും കുട്ടികളങ്ങനെ പറയാറുണ്ടെന്ന് ചിരിയോടെ അമ്മ പറഞ്ഞത് ഞാനോര്‍ത്തു. എന്റെ അമ്മ ദിവസവും കേട്ടിരുന്നത് സുശീലാമ്മ പാടിയിരുന്ന 'ചെത്തി മന്ദാരം തുളസി'യാണ്. അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി ഷീലാമ്മയായിരുന്നു. അവർ മൂവരുടേയും സാന്നിധ്യത്തില്‍ ഒരു അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ ഞാന്‍ അമ്മയെ ഓര്‍ത്തു.
advertisement
നന്ദി ജേസി ഫൗണ്ടേഷന്‍
സിനിമയിൽ നിന്ന് എനിക്ക് ആദ്യമായി ലഭിക്കുന്ന അവാർഡാണിത്. ഞാനിത് ഹൃദയം കൊണ്ട് സ്വീകരിച്ച് ഒടിയനിലേക്ക് പരകായ പ്രവേശം നടത്തിയ ലാലേട്ടന് സമർപ്പിക്കുന്നു.
നവാഗതനായ എന്നെ വിശ്വസിച്ച് വലിയ ബജറ്റ് മുടക്കിയ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനോട് പ്രത്യേകം നന്ദി.
ഒടിയനിലൂടെ ലാലേട്ടന് നല്ല നടനുള്ള അനേകം അവാർഡുകൾ ലഭിച്ചു. മഞ്ജു വാര്യർക്ക് നല്ല നടിക്കുള്ള മൂന്ന് അവാർഡുകളും. മികച്ച സംഗീത സംവിധായകനുള്ള അവാർഡുകൾ ജയചന്ദ്രനും നേടി. മികച്ച ഡ്യൂയറ്റിനുള്ള അവാർഡ് ലഭിച്ചു. അങ്ങനെ ജേസി പുരസ്ക്കാരമടക്കം ഇരുപതോളം പുരസ്ക്കാരങ്ങൾ ഇതുവരെ ഒടിയനെ തേടിയെത്തി.
പീറ്റർ ഹെയ്നും ഷാജിയും ഹരിയേട്ടനും ജയചന്ദ്രനും ജോൺകുട്ടിയും സാം സിഎസും ഷമ്മി തിലകനും സജി ജോസഫുമെല്ലാം ഉൾപ്പെട്ട പ്രതിഭകളും. ഒടിയന്റെ പിന്നിലും മുന്നിലുമുണ്ടായിരുന്ന ഓരോ ജീവനുകളും ചേർന്നാണ് ഒടിയന് ജന്മം നൽകിയത്. ഒടിയൻ ഒരിക്കലും എനിക്ക് മാത്രം അവകാശപ്പെട്ടതല്ല; ഈ പുരസ്കാരങ്ങൾ എല്ലാവരുടേതുമാണ്. റെക്കോർഡുകൾ ചാർത്തിയ പ്രേക്ഷകരുടേതാണ്.
എല്ലാവർക്കും നന്ദി
