സംവിധായകനും നിർമാതാവുമായ കരൺ ജോഹർ അടക്കമുള്ളവരുടെ പേരുകൾ പറയണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്നാണ് ക്ഷിതിജിന്റെ ആരോപണം. കരൺ ജോഹർ എക്സിക്യൂട്ടീവുകളായ സാമുവൽ മിശ്ര, രാഖി, അപൂർവ, നീരജ്, റാഹിൽ എന്നിവരിൽ ആരുടെയെങ്കിലും പേരുകൾ പറഞ്ഞാൽ വെറുതേ വിടാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ക്ഷിതിജിന്റെ അഭിഭാഷകൻ സതീഷ് മനേഷിൻഡേ ആരോപിക്കുന്നു.
കരൺ ജോഹർ അടക്കമുള്ളവർ ലഹരിമരുന്ന് ഉപയോഗിച്ചതായി മൊഴി നൽകാനായിരുന്നു സമ്മർദ്ദം. ഇവരെ ആരേയും തനിക്ക് അടുത്തറിയില്ല. അവരെ കുറിച്ച് അറിയാത്ത കാര്യങ്ങൾ പറയാൻ താൻ തയ്യാറായില്ല. കടുത്ത സമ്മർദ്ദമാണ് ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ടത്. ക്ഷിജിജിന്റെ പരാതി അഭിഭാഷകൻ മുംബൈ കോടതിയെ അറിയിച്ചു.
advertisement
അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാങ്കഡേയുടെ പേരെടുത്ത് പരാമർശിച്ചായിരുന്നു ക്ഷിതിജിന്റെ അഭിഭാഷകന്റെ ആരോപണം. സമീർ വാങ്കഡേ തന്റെ ഷൂസ് ക്ഷിതിജിന്റെ മുഖത്തിന് നേരെ ഉയർത്തി നിങ്ങളുടെ സ്ഥാനം ഇവിടെയാണെന്ന് പറഞ്ഞു. തങ്ങൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ പാഠം പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയം മറ്റ് ഉദ്യോഗസ്ഥർ ചുറ്റും കൂടിയിരുന്ന് പരിഹസിക്കുകയായിരുന്നു.
കടുത്ത മാനസിക പീഡനത്തിനാണ് ചോദ്യം ചെയ്യലിൽ ക്ഷിതിജ് വിധേയനായത്. 50 മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിന് ശേഷം ഉദ്യോഗസ്ഥർ തയ്യാറാക്കിയ കുറപ്പിൽ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു.
അതേസമയം, ക്ഷിതിജ് താനുമായി അടുപ്പമുള്ള ആളാണെന്ന തരത്തിൽ വരുന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് കരൺ ജോഹർ വ്യക്തമാക്കിയിരുന്നു. തനിക്കും ധർമ പ്രൊഡക്ഷനും ക്ഷിതിജുമായി ബന്ധമില്ലെന്നും വ്യക്തിപരമായി അറിയില്ലെന്നും കരൺ ജോഹർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. 2019 നവംബറിലാണ് ക്ഷിതിജ് ധർമ പ്രൊഡക്ഷനിൽ ജോലി ചെയ്തതെന്നും കരാർ പ്രകാരമുള്ള എകിസ്ക്യൂട്ടീവ് മാത്രമായിരുന്നുവെന്നും കരൺ ജോഹർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരി മരുന്ന് കേസിൽ ക്ഷിതിജിനെയും രണ്ടു സുഹൃത്തുക്കളെയും എൻസിബി അറസ്റ്റ് ചെയ്തത്.
