ഡോക്യുമെന്ററി, മികച്ച ഗാനങ്ങൾ, പശ്ചാത്തല സംഗീതം, സിനിമാറ്റോഗ്രഫി, സൗണ്ട്, വിഷ്വൽ എഫക്റ്റ്സ്, മേക്കപ്പ്, ഹെയർസ്റ്റൈലിംഗ് എന്നിവയ്ക്കൊപ്പം, ഈ വർഷം പുതുതായി അവതരിപ്പിച്ച കാസ്റ്റിംഗ് വിഭാഗവും പ്രഖ്യാപനത്തിൽ ഉൾപ്പെട്ടു. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ, 86 രാജ്യങ്ങളും പ്രദേശങ്ങളും സമർപ്പിച്ച ചിത്രങ്ങളിൽ നിന്ന് 15 ചിത്രങ്ങളാണ് അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആ പട്ടികയിൽ ‘ഹോംബൗണ്ട്’ ഇടം നേടിയതോടെ, ഇന്ത്യൻ സിനിമ ആഗോള തലത്തിൽ വീണ്ടും ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
നീരജ് ഘായവാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഇഷാൻ ഖട്ടർ, വിഷാൽ ജേത്വാ, ജാന്വി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളും മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളും ആഴത്തിൽ അവതരിപ്പിക്കുന്ന ‘ഹോംബൗണ്ട്’, അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
advertisement
മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലെ ഷോർട്ട്‌ലിസ്റ്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇടം നേടിയിരിക്കുന്നത്. അർജന്റീന – ബെലെൻ (Belén), ബ്രസീൽ – ദി സീക്രട്ട് ഏജന്റ് (The Secret Agent), ഫ്രാൻസ് – ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ് (It Was Just an Accident), ജർമനി – സൗണ്ട് ഓഫ് ഫോളിങ് (Sound of Falling), ഇറാഖ് – ദി പ്രസിഡൻറ്‌സ് കേക്ക് (The President’s Cake), ജപ്പാൻ – കോക്കുഹോ (Kokuho), ജോർദാൻ – ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ (All That’s Left of You), നോർവേ – സെന്റിമെന്റൽ വാല്യു (Sentimental Value),പലസ്തീൻ – പലസ്തീൻ 36 (Palestine 36),ദക്ഷിണ കൊറിയ – നോ അദർ ചോയ്സ് (No Other Choice),സ്പെയിൻ – സിറാത് (Sirat),സ്വിറ്റ്സർലാൻഡ് – ലേറ്റ് ഷിഫ്റ്റ് (Late Shift), തായ്‌വാൻ – ലെഫ്റ്റ്-ഹാൻഡഡ് ഗേൾ (Left-Handed Girl),ടുണീഷ്യ – ദി വോയ്സ് ഓഫ് ഹിന്ദ് രജബ് (The Voice of Hind Rajab) എന്നിവയാണ് ഹോംബൗണ്ടിന് പുറമേ തിരഞ്ഞെടുക്കപ്പെട്ട മറ്റ് ചിത്രങ്ങൾ.
അടുത്ത ഘട്ടത്തിൽ, ഷോർട്ട്‌ലിസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നിന്ന് അന്തിമ നാമനിർദേശ പട്ടിക പ്രഖ്യാപിക്കപ്പെടും. ഓസ്കാർ വേദിയിൽ ഇന്ത്യയുടെ പ്രതീക്ഷയായി ‘ഹോംബൗണ്ട്’ മാറുമോ എന്നത് സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഉത്തരേന്ത്യയിലെ ഒരു ഗ്രാമപശ്ചാത്തലത്തിൽ ഒരുക്കിയ ‘ഹോംബൗണ്ട്’, ബാല്യകാലം മുതൽ സുഹൃത്തുക്കളായ രണ്ട് യുവാക്കളുടെ കഥയാണ് പറയുന്നത്. പോലീസ് സേനയിൽ ഒരു സ്ഥിരമായ ജോലി നേടുക എന്നതാണ് അവരുടെ ലക്ഷ്യം. അതിലൂടെ സാമൂഹിക അംഗീകാരം, മര്യാദ, സുരക്ഷിതമായ ജീവിതം എന്നിവ കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് അവർ മുന്നോട്ട് പോകുന്നത്. എന്നാൽ ലക്ഷ്യത്തിലേക്ക് അടുക്കും തോറും അവർക്ക് കടുത്ത പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്നു.
“ഹോംബൗണ്ട് എന്ന ആശയം, ദി ന്യൂയോർക്ക് ടൈംസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ഒപ്പ്-എഡ് ലേഖനത്തിൽ നിന്നാണ് ആരംഭിച്ചത്. ഇന്ത്യയിൽ യഥാർത്ഥത്തിൽ സംഭവിച്ച ഒരു സംഭവത്തെ ആസ്പദമാക്കിയതാണ് അത്. മഹാമാരിക്കാലത്ത് ഒരു യാത്രയ്ക്കിടെ സംഭവിച്ച കാര്യങ്ങളിലൂടെ സൗഹൃദത്തിന്റെ കഥയാണ് ആ ലേഖനം പറഞ്ഞത്. സൗഹൃദത്തെ ഒരു ശക്തമായ അടിസ്ഥാനം ആക്കി, ഇന്ന് ലോകം നേരിടുന്ന വലിയ ചോദ്യങ്ങളെക്കുറിച്ച് സംസാരിക്കാനായിരുന്നു എന്റെ ശ്രമം. ഗ്രാമീണ ഇന്ത്യയിൽ നിന്നോ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നോ ആളുകളെ സ്വന്തം വീടുകൾ വിട്ട് കുടിയേറാൻ പ്രേരിപ്പിക്കുന്നത് ജോലിയോ പണമോ മാത്രമല്ല. അതിനപ്പുറം, മനുഷ്യന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് എന്നാണ് ചിത്രം പറയുന്നത്,”ചിത്രത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് സംവിധായകൻ നീരജ് ഘായവാൻ വിശദീകരിച്ചു.
