രജനി ആരാധകരുടെ 2 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കൂലി എത്തുന്നത്. തന്റെ സിനിമ ജീവിതത്തിലെ 50ാംവർഷത്തിൽ പ്രേക്ഷകർക്ക് മുന്നിൽ ദേവയായി രജനി എത്തുമ്പോൾ പ്രതീക്ഷകളുടെ അമിത ഭാരത്തിലാണ് തീയേറ്ററുകളിൽ ചിത്രം എത്തുന്നത്. ലിയോയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് പ്രതീക്ഷകളും സസ്‌പെൻസും നിരവധിയാണ്.
ചിത്രം LCUവിന്റെ ഭാഗമോ? ചിത്രത്തിൽ ശിവകാർത്തികേയൻ ഉണ്ടോ? കമലും രജനിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നോ? തുടങ്ങി സോഷ്യൽ മീഡിയയിൽ ആരാധകരുടെ സംശയവും ആവേശവും ഹൈപ്പും ചെറുതൊന്നുമല്ല.
advertisement
ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ റിലീസാണ് കൂലി. രജനിയോടൊപ്പം നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹസൻ എന്നിവരോടൊപ്പം ആമിർ ഖാൻ കൂടി എത്തുന്നതോടെ പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം എത്തുന്നത്. 1989ൽ ശിവ എന്ന ചിത്രത്തിന് ശേഷം 36 വർഷങ്ങൾക്ക് ശേഷം രജനികാന്തിന്റെ A സർട്ടിഫിക്കറ്റ് ചിത്രം കൂടിയാണ് കൂലി.
ഒപ്പം റിലീസിനെത്തുന്ന വാർ 2 എന്ന ചിത്രം കൂലിക്ക് മുന്നിൽ കിതയ്ക്കുകയാണ്. ഇന്ത്യയൊട്ടാകെയും ഓവർസീസിലും കൂലിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ ഋതിക് റോഷൻ - ജൂനിയർ NTR ചിത്രത്തിന് സാധിക്കുന്നില്ല.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദർ. എച്ച് ആൻഡ് എം ഫിലിംസ് 14 കോടി രൂപയ്ക്കാണ് സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയത്.
ജീവനക്കാർക്ക് അവധി
രജനികാന്തിന്റെ ‘കൂലി’ എന്ന സിനിമയുടെ റിലീസ് ആഘോഷിക്കാൻ കമ്പനി ജീവനക്കാർക്ക് ഒരു ദിവസത്തെ അവധിയും സൗജന്യ ടിക്കറ്റുകളും പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ സ്ഥാപനം. മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന, ദക്ഷിണേന്ത്യയിൽ പലയിടങ്ങളിലും ശാഖകളുള്ള ‘യുനോ അക്വാ കെയർ’ എന്ന സ്ഥാപനമാണ് ജീവനക്കാർക്ക് സൗകര്യം ഒരുക്കിയത്.
ഇതുസംബന്ധിച്ച് കമ്പനി ചെന്നൈ, ബെംഗളൂരു, തിരുച്ചിറപ്പളളി, തിരുനെൽവേലി, ചെങ്കൽപ്പെട്ട് തുടങ്ങിയ ശാഖകൾക്ക് സർക്കുലർ അയച്ചു. കൂലി റിലീസ് ചെയ്യുന്ന ദിവസം അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ഭക്ഷണവും സംഭാവനകളും ജനങ്ങൾക്ക് മധുരവും വിതരണം ചെയ്യുമെന്നും കമ്പനി പ്രഖ്യാപിച്ചു. സർക്കുലർ സമൂഹക മാധ്യമങ്ങളിൽ പ്രചരിച്ചു.