‘യവനിക’ ഒരു പാഠപുസ്തകമാണ്. എത്ര പഠിച്ചാലും പകർത്താൻ കഴിയാത്ത അസാധാരണമായ ജനിതക വീര്യം പേറുന്ന പാഠപുസ്തകം. യവനിക പലയാവർത്തി കണ്ടതിൽ നിന്ന് ഉടലെടുത്ത ഭ്രമം കുറ്റാന്വേഷണ ചിത്രങ്ങളോട് ആഭിമുഖ്യമുള്ളവനാക്കി എന്നെ മാറ്റി. അപ്പോൾ ശ്രീ കെ. ജി. ജോർജ് എന്റെയും കൂടി ഗുരുവാണ്. അനുകരിക്കാൻ കഴിയാത്ത സവിശേഷതകൾ ഉള്ള തികച്ചും വ്യത്യസ്തനായ ഗുരു.
advertisement
2022ലെ കോവിഡാനന്തരകാലത്തു അദ്ദേഹം താമസിച്ചിരുന്ന ഓൾഡേജ് ഹോമിൽ ഒരു ജന്മദിനത്തിൽ മധുരം നിറഞ്ഞ കേക്കുമായി ഞങ്ങൾ പോയി. ഒപ്പം തിരക്കഥകൃത്ത് ജിനു എബ്രഹാമും പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ.യും. ആത്‍മാവിനെ തൊടുന്ന ഒരു ചിരി ജോർജ് സർ ഞങ്ങൾക്ക് സമ്മാനിച്ചു, മനസ്സിലായോ എന്ന് ചോദിച്ചു ,, ങ്ങാ. .ഷാജി. .. പൂർവപരിചയത്തിന്റെ ഹൃദയതാളം മുറുകി. മലയാള സിനിമയിലെ എക്കാലത്തെയും മാസ്റ്റർ ക്രാഫ്റ്റ്മാൻ കേക്ക് മുറിച്ചു. ആ കേക്കിൽ ഒരു കാലഘട്ടം ചിതറിക്കിടപ്പുണ്ടായിരുന്നു. മലയാള സിനിമ ലോക സിനിമയെ നോക്കി വെല്ലുവിളിച്ച ആ കാലഘട്ടത്തിന്റെ നായകനായിരുന്നു ശ്രീ കെ. ജി. ജോർജ് സർ. ആ ഓർമയിൽ ഞങ്ങൾ കയ്യടിച്ചു. മുറിയിൽ ആദരവിന്റെയും സ്നേഹത്തിന്റെയും സുഗന്ധം പരന്നു. സ്മരണക്കുമുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.’
Summary: Shaji Kailas remembers late film director KG George in an Instagram post, the kind of teacher-student bonding he had with the veteran