കാർ അപകടം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ കുഞ്ഞ് മരിച്ചു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സഹപാഠികളായ ബാലഭാസ്കറും ലക്ഷ്മിയും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. 2000 ത്തിലാണ് ഇവർ വിവാഹിതരായതു. കേവലം 12 വയസ്സുള്ളപ്പോൾ സ്റ്റേജിൽ കയറി തന്നിലെ സംഗീതജ്ഞനെ ലോകത്തിനു മുന്നിൽ തെളിയിച്ച വയലിൻ കലാകാരന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. നല്ല പ്രായത്തിലേ ഒപ്പം കൂടിയ ലക്ഷ്മി ബാലുവിന്റെ വളർച്ചയിൽ എന്നും കൂട്ടായിരുന്നു. ഇനി എന്തെന്ന ചോദ്യത്തിന് ഉടനെയുള്ള ഉത്തരം തങ്ങൾക്കുണ്ടായ ദുഃഖം തരണം ചെയ്യാനുള്ള ശക്തി കുടുംബത്തിനുണ്ടാവണേയെന്നാണ്. ആ മാന്ത്രിക വിരലുകൾ ഈണമിടാൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും.
advertisement
ബാലുവിനായി പ്രാർത്ഥനയോടെ സുഹൃത്തുക്കൾ
തങ്ങളുടെ പ്രിയപ്പെട്ട ബാലുവിനെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിക്കു മുന്നിൽ പ്രാർത്ഥനയോടെ കഴിയുകയാണ് ബാലഭാസ്കറിന്റെ സുഹൃദ് വൃന്ദം. കൂട്ടുകാരന് നേരിട്ട ദുരന്തം ഇവരെ വളരെയധികം തളർത്തുന്നു. നട്ടെല്ലിനേറ്റ ക്ഷതത്തിനായി നടത്തിയ സർജറി നടക്കുകയാണ്. വർഷങ്ങളായുള്ള മിത്രം, ഗായകൻ വിധു പ്രതാപ്, ഒപ്പം തന്നെയുണ്ട്.
വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
"ആന്തരിക മുറിവുകൾ ഒത്തിരി ഉള്ളതായാണ് ഡോക്ടർമാരിൽ നിന്നുള്ള വിവരം. എല്ലുകളിൽ പൊട്ടലുണ്ട്. രക്ത സമ്മർദ്ദം മാറിമറിയുന്നു. അവർ നല്ല രീതിയിൽ പരിശ്രമിക്കുന്നുണ്ട്. നില അൽപ്പം വഷളായത് കൊണ്ട് ഞങ്ങൾ എല്ലാരും തന്നെ ശ്രദ്ധയോടെയുണ്ട്. ഇവിടെയൊരു വലിയ സുഹൃദ് സംഘം തന്നെയുണ്ട് ബാലുവിന്. എല്ലാപേരും ഇവിടെ തന്നെയാണ്," വിധു പറയുന്നു. ഭാര്യ ലക്ഷ്മിയുടെ കാര്യത്തിൽ അൽപ്പം പുരോഗതിയുള്ളതായാണ് വിവരം.