രാജ്യത്ത് ഭിക്ഷാടനം നടത്തുന്ന നിരവധി പാകിസ്ഥാന്‍ പൗരന്മാരെ പിടികൂടി നാടുകടത്തിയതിന് പിന്നാലെയാണ് സൗദി ഭരണകൂടം പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. പാക്കിസ്ഥാനില്‍ നിന്നുള്ള യാചകര്‍ ഉംറ, ഹജ്ജ് വിസകളില്‍ രാജ്യത്തേക്ക് പ്രവേശിച്ചുവെന്നും മക്കയിലെയും മദീനയിലെയും തെരുവുകളില്‍ അവര്‍ ഭിക്ഷാടനം നടത്തുന്നുണ്ടെന്നും സൗദി വെളിപ്പെടുത്തി. ഉംറ വിസയില്‍ സൗദിയിലെത്തുന്ന പാകിസ്ഥാന്‍ ഭിക്ഷാടകരുടെ എണ്ണത്തില്‍ സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചതായി പാകിസ്ഥാന്‍ മതകാര്യ മന്ത്രാലയ അധികൃതര്‍ സ്ഥിരീകരിച്ചു.
ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഉംറ, ഹജ്ജ് തീര്‍ത്ഥാടകരെ പ്രതികൂലമായി ബാധിക്കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
advertisement
ഉംറ യാത്രകള്‍ സംഘടിപ്പിക്കുന്ന ട്രാവല്‍ ഏജന്‍സികളെ നിയന്ത്രിക്കാനും അവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും ലക്ഷ്യമിട്ട് പാകിസ്ഥാനിലെ മതകാര്യമന്ത്രാലയം 'ഉംറ നിയമം' അവതരിപ്പിച്ചിരുന്നു.
യാചകരുടെ പ്രശ്‌നം കുറച്ചുനാളായി പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിന് നാണക്കേടാണ്. പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ നഖ് വിയും ഇസ്ലാമാബാദിലെ സൗദി പ്രതിനിധി നവാസ് ബിന്‍ സെയ്ദ് അഹമ്മദ് അല്‍ മാല്‍ക്കിയും അടുത്തിടെ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇത് ചര്‍ച്ചാവിഷയമായിരുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നഖ്‌വി ഉറപ്പ് നല്‍കിയിരുന്നു. രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കുമെതിരേ നടപടിയെടുക്കാന്‍ പാക് സര്‍ക്കാര്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ(എഫ്ഐഎ) ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ പാകിസ്ഥാന്‍ പൗരന്മാരുടെ പെരുമാറ്റത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിക്കുകയും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ നിന്ന് 11 യാചകരെ പിടികൂടി ഇറക്കിവിട്ടിരുന്നു. എമിഗ്രേഷന്‍ നടപടിക്കിടെ എഫ്‌ഐഎ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിറുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് ഇവരെ പിടികൂടിയത്. ഇവരെല്ലാം സൗദി അറേബ്യയില്‍ താമസിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.