യുഎഇയിലെ ഒരു ബാങ്ക് മിനിമം ബാലന്‍സ് തുക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് പാലിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് പ്രതിമാസം 105 ദിര്‍ഹം വരെ പിഴ ഈടാക്കാനാണ് അവരുടെ തീരുമാനമെന്ന് ഗള്‍ഫ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
''മിനിമം ബാലന്‍സ് 5000 ദിര്‍ഹമായി വര്‍ധിപ്പിക്കാനുള്ള ചില ബാങ്കുകളുടെ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ വര്‍ധനവ് ഉപഭോക്താക്കളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചു,'' സെന്‍ട്രല്‍ ബാങ്കിന്റെ സര്‍ക്കുലറില്‍ പറയുന്നു. ''ഇതനുസരിച്ച് മിനിമം ബാലന്‍സ് വര്‍ധിപ്പിക്കാനുള്ള തീരുമാനം താത്കാലികമായി നിറുത്തിവയ്ക്കാനും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അത് നടപ്പിലാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്,'' സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
advertisement
മിനിമം ബാലന്‍സ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് അക്കൗണ്ട് ഉടമകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരേ പൊതുജനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
പുതിയ നയം പ്രകാരം കറന്റ് അക്കൗണ്ടുകളില്‍ 5000 ദിര്‍ഹം നിലനിര്‍ത്താത്ത ഉപഭോക്താളിൽ നിന്ന് പ്രതിമാസം 25 ദിര്‍ഹം ഫീസ് ഈടാക്കാനായിരുന്നു തീരുമാനം. കുറഞ്ഞത് 15,000 ദിര്‍ഹം പ്രതിമാസ ശമ്പളമായി കൈമാറുക, മൊത്തം 20000 ദിര്‍ഹമോ അതില്‍ കൂടുതലോ അക്കൗണ്ട് ബാലന്‍സ് നിലനിര്‍ത്തുക, ക്രെഡിറ്റ് കാര്‍ഡ് സജീവമായി നിലനിര്‍ത്തുക, ഓവര്‍ഡ്രാഫ്റ്റ് അല്ലെങ്കില്‍ വായ്പാ ഉണ്ടായിരിക്കുക തുടങ്ങിയ ചില ഇളവ് വ്യവസ്ഥകള്‍ പാലിക്കുന്നില്ലെങ്കിലും ഫീസ് ഈടാക്കാനായിരുന്നു തീരുമാനം.
5000 ദിര്‍ഹത്തില്‍ താഴെ മാസവരുമാനമുള്ളവരില്‍ നിന്നും ബാങ്കിംഗ് ഉത്പന്നങ്ങളൊന്നും കൈവശമില്ലാത്ത ഉപഭോക്താക്കളില്‍ നിന്നും സ്വയമേ ഫീസ് ഇടാക്കാനും നിർദേശമുണ്ടായിരുന്നു. ചില ബാങ്കുകള്‍ അക്കൗണ്ടിന്റെ വ്യത്യാസം അനുസരിച്ച് 100 ദിര്‍ഹമോ അതില്‍ കൂടുതലോ പിഴയായി ഈടാക്കാനും തീരുമാനിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കും സെൻട്രൽ ബാങ്കിന്റെ തീരുമാനം ആശ്വാസകരമാകും.