2034ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി ഒരുങ്ങുകയാണ്. ഇതിനിടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മദ്യവില്‍പ്പന അനുവദിക്കുന്നതിന് സൗദി അധികൃതര്‍ പദ്ധതിയിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു വൈന്‍ ബ്ലോഗിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ആദ്യം പുറത്തുവന്നത്. ഇത് ചില അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, വിവരം കൈമാറിയ ഉറവിടത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല.
ഒരു കാലത്ത് കടുത്ത യാഥാസ്ഥിതികത പുലര്‍ത്തിയിരുന്ന രാജ്യം സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും പ്രധാന വരുമാന മാര്‍ഗമായി എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ ചില നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തിയിരുന്നു. വിനോദസഞ്ചാരികളെയും അന്താരാഷ്ട്ര ബിസിനസുകളെയും ആകര്‍ഷിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്.
advertisement
മദ്യപാനത്തിന് സൗദിയില്‍ വിലക്കുണ്ടെങ്കിലും മരുഭൂമിയിലെ റേവ് പാര്‍ട്ടികളില്‍ നൃത്തം ആസ്വദിക്കുന്നതിനും ഫാഷന്‍ ഷോകളില്‍ മോഡലുകളെ വീക്ഷിക്കുന്നതിനും തിയേറ്ററില്‍ പോയി സിനിമ കാണുന്നതിനും വിലക്കുകളൊന്നുമില്ല.
മദ്യനിരോധനം പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സൗദിയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരുന്നു. ഇസ്ലാം മതത്തിലെ പരിപാവനമായ മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ പള്ളികളുടെയും സൂക്ഷിപ്പുകാരന്‍ എന്ന പദവിയും സൗദി രാജാവിനുണ്ട്.
സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് 2017ല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നീക്കം ചെയ്തിരുന്നു. ഇതിന് പുറമെ പൊതു ഇടങ്ങിലെ ലിംഗ വേര്‍തിരിവ് സംബന്ധിച്ച ചില നിയമങ്ങള്‍ ലഘൂകരിക്കുകയും മത പോലീസിന്റെ അധികാരം കുറയ്ക്കുകയും ഉള്‍പ്പെടെയുള്ള നിരവധി പരിഷ്‌കാരങ്ങളും അദ്ദേഹം കൊണ്ടുവന്നിരുന്നു. സൗദിയും കുവൈത്തുമാണ് നിലവില്‍ മദ്യവില്‍പ്പനയ്ക്ക് നിരോധനമുള്ള ഗള്‍ഫ് രാജ്യങ്ങള്‍.
കഴിഞ്ഞ വര്‍ഷം സൗദി തലസ്ഥാനമായ റിയാദില്‍ മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രമായി ആദ്യത്തെ മദ്യശാല തുറന്നിരുന്നു. രാജ്യത്ത് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള ചെറിയ നീക്കമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു.