തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതിനെത്തുടർന്ന് അനുഭവിച്ച ശാരീരികവും വൈകാരികവുമായ ആഘാതത്തിന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി) നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഈ വർഷം മാർച്ചിൽ സൗത്ത് ഡൽഹിയിലെ മാൽവിയ നഗറിലെ ഖിർക്കി വില്ലേജ് റോഡിന് സമീപം മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിലിരുന്ന് സഞ്ചരിക്കുമ്പോഴാണ് നായയുടെ കടിയേൽക്കുന്നതെന്നും മറ്റ് നിരവധി പേർക്ക് പരിക്കേറ്റുവെന്നും പ്രിയങ്ക റായ് എന്ന സ്ത്രീ നൽകിയ ഹർജിയിൽ പറയുന്നു.
advertisement
2023-ലെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് റായ് തന്റെ നഷ്ടപരിഹാര അവകാശവാദം ഉന്നയിച്ചത്. നായ കടിയേറ്റ കേസുകളിൽ സാമ്പത്തിക ആശ്വാസം കണക്കാക്കുന്നതിനുള്ള ഒരു ഫോർമുല ഈ വിധിയിൽ അവതരിപ്പിച്ചിരുന്നു. ആക്രമണത്തിൽ ഉൾപ്പെട്ടിരിക്കുന്ന പല്ലുകളുടെ എണ്ണത്തെയും ചർമ്മത്തിൽ നിന്ന് മാംസം വിട്ടുപോയിട്ടുണ്ടോ എന്നതിനെയും ആശ്രയിച്ചായിരിക്കണം നഷ്ടപരിഹാരത്തുക നിശ്ചയിക്കേണ്ടത് എന്ന് വിധിയിൽ വ്യക്തമാക്കിയിരുന്നു.
12 സെന്റിമീറ്ററിന്റെ മുറിവിന് 12 ലക്ഷം രൂപ നൽകണമെന്ന് റായ് ഹർജിയിൽ പറയുന്നു. ഫോർമുല പ്രകാരം 0.2 സെന്റിമീറ്ററിന് 20,000 രൂപ എന്ന നിരക്കിൽ ഇത് കണക്കാക്കിയിട്ടുണ്ട്. കൂടാതെ, ഒരു പല്ലിന് 10,000 രൂപ നിരക്കിൽ 4.2 ലക്ഷം രൂപ നൽകണമെന്ന് റായ് ആവശ്യപ്പെട്ടു. നായയുടെ 42 പല്ലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അവർ വാദിച്ചു. പരിക്കിന് 3.8 ലക്ഷം രൂപ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ അവരുടെ മൊത്തം നഷ്ടപരിഹാരം 20 ലക്ഷം രൂപയായി.മെയ് മാസത്തിൽ എംസിഡിക്ക് നോട്ടീസ് അയച്ച ഹൈക്കോടതി, ഒക്ടോബർ 29 ന് മറുപടി സമർപ്പിക്കാൻ നഗരസഭയ്ക്ക് കൂടുതൽ സമയം അനുവദിച്ചു.
നായ കടിയേറ്റ കേസുകളിൽ നഷ്ടപരിഹാരം നിർണ്ണയിക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ജസ്റ്റിസ് വിനോദ് എസ് ഭരദ്വാജിന്റെ 2023 ലെ ഉത്തരവ് നിർദ്ദേശിച്ചിരുന്നു. തെരുവ് മൃഗങ്ങളോ വളർത്തുമൃഗങ്ങളോ മൂലമുണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം കണക്കാക്കാനും ക്ലെയിം ഫയൽ ചെയ്ത് നാല് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളോട് കോടതി നിർദ്ദേശിച്ചിരുന്നു.
