ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ശുഭാംശു ശുക്ലയുടെ യാത്ര ചരിത്രത്തില്‍ ഇടം പിടിക്കും.
എന്താണ് ആക്‌സിയോം മിഷന്‍ 4
ഇത് ഒരു സ്വകാര്യ ബഹിരാകാശ ദൗത്യമാണ്. ഇന്ത്യയില്‍ നിന്നുള്ള ഒരു സ്വകാര്യ ബഹിരാകാശ യാത്രികനെ ഐഎസ്എസിലേക്ക് അയക്കുന്ന യാത്ര എന്നത് മാത്രമല്ല, മറിച്ച് 40 വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ദൗത്യം നടന്നിട്ടില്ലാത്ത രാജ്യങ്ങളായ പോളണ്ടും ഹംഗറിയും മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നുവെന്ന് പ്രത്യേകതയും ഇതിനുണ്ട്.
അമേരിക്കന്‍ ബഹിരാകാശ ഏജൻസിയായ നാസയുടെ മുന്‍ ബഹിരാകാശയാത്രികനായ പെഗ്ഗി വൈറ്റ്‌സനാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ശുഭാംശു ശുക്ല മിഷന്‍ പൈലറ്റായാണ് പ്രവര്‍ത്തിക്കുക. ഐഎസ്എസില്‍ 14 ദിവസത്തോളം സംഘം തങ്ങും. വിവിധ ഗവേഷണങ്ങള്‍, വിദ്യാഭ്യാസ ദൗത്യം, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഈ ദൗത്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നാസയും ഐഎസ്ആര്‍ഒയുമായും സഹകരിച്ചാണ് ഈ ദൗത്യം നടക്കുന്നത്. ജൂണ്‍ പത്തിന് രാവിലെ 8.22ന് ക്രൂ ബഹിരാകാശത്തേക്ക് കുതിക്കും.
advertisement
ശുഭാംശു ശുക്ലയുടെ വിദ്യാഭ്യാസം
1985 ഒക്ടോബറില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് ശുഭാംശുവിന്റെ ജനനം. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം വ്യോമയാനരംഗത്തേക്കുള്ള തന്റെ താത്പര്യം പ്രകടമാക്കിയിരുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം യുപിഎസ്ഇ എന്‍ഡിഎ പരീക്ഷയ്ക്കായി അപേക്ഷിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. പട്ടാള പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം 2005ല്‍ നാഷണല്‍ ഡിഫന്‍സ് അക്കൗദമിയില്‍ നിന്ന് സയന്‍സില്‍ ബിരുദമെടുത്തു. ഇതിന് ശേഷം ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ടെക്‌നോളജി ഇന്‍ എയറോസ്‌പേസ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദമെടുത്തു.
ഇന്ത്യന്‍ വ്യോമസേനയില്‍ മികച്ച കരിയര്‍
2006ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. വൈകാതെ തന്നെ അദ്ദേഹം ഉന്നത റാങ്കുകള്‍ നേടി. 2024ല്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്ന പദവിയും നേടി. 2000 മണിക്കൂറിലേറെ സമയം വിമാനം പറത്തിയിട്ടുള്ള അദ്ദേഹം സു-30 എംകെഐ, മിഗ്-21, ജഗ്വാര്‍, ഹോക്ക്, ഡ്രോണിയര്‍ 228, എഎന്‍-32 എന്നീ യുദ്ധ വിമാനങ്ങള്‍ പറത്തിയിട്ടുണ്ട്.
ബഹിരാകാശത്തേക്കുള്ള വഴി
ഇന്ത്യയുടെ മനുഷ്യബഹിരാകാശ ദൗത്യത്തിലേക്ക് 2019ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് മെഡിസിന്‍ ശുക്ലയെ തിരഞ്ഞെടുത്തു. റഷ്യയിലെ യൂറി ഗഗാറില്‍ കോസ്‌മോണറ്റ് പരിശീലന കേന്ദ്രത്തില്‍ അദ്ദേഹത്തിന് മികച്ച പരിശീലനം ലഭിച്ചു. 2021ല്‍ അദ്ദേഹം അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കി. ഇതിന് ശേഷം ബംഗളൂരുവിലെ അസ്‌ട്രോണറ്റ് ടെയ്‌നിംഗ് ഫസിലിറ്റിയിലും പരിശീലനം നേടി.
ഇന്ത്യയുടെ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതിയായ ഗംഗന്‍യാനില്‍ പങ്കെടുക്കുന്ന നാല് ഗവേഷകരില്‍ ഒരാള്‍ ശുഭാംശുവാണെന്ന് 2024 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 2026ല്‍ ഗഗന്‍യാന്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിനുമുമ്പേ തന്നെ ആക്‌സിയോം മിഷന് 4ന്റെ ഭാഗമായി അദ്ദേഹം ബഹിരാകാശനിലയത്തിലെത്തും.
ചരിത്രദൗത്യത്തിനായുള്ള തയ്യാറെടുപ്പുകള്‍
ചരിത്രദൗത്യത്തിന് മുന്നോടിയായി അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സിയായ നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി എന്നിവയില്‍ ശുഭാംശുവും സംഘവും മികച്ച പരിശീലനം നേടി. ജര്‍മനിയിലെ ഇഎസ്എയുടെ യൂറോപ്യന്‍ അസ്‌ട്രോണറ്റ് സെന്ററില്‍ നടന്ന കഠിന പരിശീലനത്തിലും പങ്കെടുത്തു.
സ്വകാര്യ ജീവിതം
പല്ലുരോഗ വിദഗ്ധയായ ഡോ. കാംമ്‌ന ശുക്ലയാണ് ശുഭാംശുവിന്റെ ഭാര്യ. ഇരുവര്‍ക്കും ഒരു മകളും മകനുമുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശംഭു ദയാല്‍ ശുക്ലയാണ് അദ്ദേഹത്തിന്റെ പിതാവ്. വീട്ടമ്മയായ ആശ ശുക്ലയാണ് അദ്ദേഹത്തിന്റെ മാതാവ്. രണ്ട് സഹോദരങ്ങളാണ് ശുഭാംശുവിനുള്ളത്. മൂത്ത സഹോദരി നിധി എംബിഎ പൂര്‍ത്തിയാക്കി. മറ്റൊരു സഹോദരിയായ സുചി സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്തുവരുന്നു.
ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. 1984ല്‍ ബഹിരാകാശയാത്ര നടത്തിയ രാകേഷ് ശര്‍മയാണ് ആദ്യ ഇന്ത്യക്കാരന്‍. ഈ ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം ഏഴ് ദിവസവും 21 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് ചെലവഴിച്ചു.
ഇതിന് ശേഷം ഇന്ത്യന്‍ വംശജരായ നിരവധി പേര്‍ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. കല്‍പ്പന ചൗള, സുനിത വില്യം എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നു. എന്നാൽ, ദൗത്യത്തിൽ പങ്കെടുക്കുന്ന സമയത്ത് അവർ ഇന്ത്യൻ പൗരന്മാർ അല്ലായിരുന്നു.