പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റിലെ പ്രൊഫസർ രചന കൗശലാണ് താൻ ഹിന്ദുവായതിനാൽ സർവകലാശാലയിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ ലക്ഷ്യം വെക്കുന്നുവെന്ന് ആരോപിച്ചത്. ഓഡിയോ റെക്കോർഡിംഗുകളും രേഖകളും സഹിതം വൈസ് ചാൻസലർക്ക് അവർ ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ എഫ്‌ഐആർ ഫയൽ ചെയ്യാൻ പദ്ധതിയിടുന്നതായും അവർ പറഞ്ഞു.
1998-ൽ എഎംയുവിൽ ലക്ചററായി ചേർന്നതിന് തൊട്ടുപിന്നാലെയാണ് പീഡനം ആരംഭിച്ചതെന്ന് അവര്‍ പറയുന്നു. "നിയമനത്തിന് തൊട്ടുപിന്നാലെ വിവേചനവും മാനസിക പീഡനവും തുടങ്ങി. ഒരു സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എന്റെ മതപരമായ സ്വത്വം എനിക്കെതിരെ ഉപയോഗിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല," അവർ പറഞ്ഞു.
advertisement
വർഷങ്ങളോളം ഈ സമ്മർദ്ദം തുടർന്നതായും ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ ഇത് തീവ്രമായതായും അവർ ആരോപിച്ചു. 2004ൽ ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരുന്ന സമയത്ത്, തന്നെ അമിതമായ ജോലിഭാരത്തിനും മാനസിക സമ്മർദ്ദത്തിനും ഇരയാക്കിയെന്നും ഇത് ഗർഭഛിദ്രത്തിന് കാരണമായെന്നും അവർ പറഞ്ഞു. പ്രൊഫസർ കൗശലിന്റെ ഭർത്താവും എഎംയു ജെഎൻ മെഡിക്കൽ കോളേജിലെ മുതിർന്ന പ്രൊഫസറുമായിരുന്ന ഡോ. ഡി.കെ. പാണ്ഡെ 2012ലാണ് അന്തരിച്ചത്.
സോഷ്യൽ സയൻസ് ഫാക്കൽറ്റി ഡീൻ പ്രൊഫസർ മുഹമ്മദ് നഫീസ് അഹമ്മദ് അൻസാരിക്കെതിരെയും അവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. "നിങ്ങൾ ഹിന്ദുവാണ്, ബനാറസ് ഹിന്ദു സർവകലാശാലയിലേക്ക് (BHU) പോകൂ എന്ന് ഡീൻ എന്നോട് പറഞ്ഞു. ഹിന്ദു അധ്യാപകർ മുസ്‌ലിം വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് ബോധപൂർവം ഒഴിവാക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു," അവർ ആരോപിച്ചു.
ഈ പരാമർശങ്ങൾ തന്നെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും സർവകലാശാലയുടെ മതേതര മൂല്യങ്ങളെ തകർക്കുന്നതാണെന്നും അവർ പറഞ്ഞു. ഇത്തരം കമന്റുകൾ ജോലിസ്ഥലത്ത് ശത്രുതാപരമായ അന്തരീക്ഷം സൃഷ്ടിച്ചതായും അവർ കൂട്ടിച്ചേർത്തു. ആരോപണവിധേയമായ പരാമർശങ്ങളുടെ ഓഡിയോ റെക്കോർഡിംഗുകൾ പ്രൊഫസർ കൗശൽ വൈസ് ചാൻസലർ പ്രൊഫസർ നൈമ ഖാത്തൂന് തെളിവായി സമർപ്പിച്ചിട്ടുണ്ട്.
പീഡനങ്ങൾക്കിടയിലും സാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ വർഷങ്ങളോളം താൻ അധ്യാപനം തുടർന്നു എന്ന് പ്രൊഫസർ കൗശൽ പറഞ്ഞു. എന്നാൽ നിയമനടപടി മാത്രമാണ് ഇനി ഏക പോംവഴിയെന്ന് അവർ വിശ്വസിക്കുന്നു. വിഷയം പരസ്യമാക്കാനും പോലീസിനെ സമീപിക്കാനും താൻ ഉദ്ദേശിക്കുന്നതായി അവർ വ്യക്തമാക്കി.
പരാതി ലഭിച്ചതായി എഎംയു അധികൃതർ സ്ഥിരീകരിക്കുകയും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു. സർവകലാശാലയോ ആരോപണവിധേയനായ ഫാക്കൽറ്റി അംഗമോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
