ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ രജിസ്ട്രേഷൻ ഇല്ലാത്ത ഒരു മദ്രസയിൽ നടത്തിയ പരിശോധനയ്ക്കിടെ 40 ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. അധികൃതർ വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പഹൽവാര ഗ്രാമത്തിലെ മദ്രസയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് 9 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ടോയ്‌ലറ്റിനുള്ളിൽ കണ്ടെത്തിയത്.
മൂന്ന് നിലകളുള്ള കെട്ടിടത്തിലെ ഈ ഇസ്ലാമിക സ്ഥാപനത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പഹൽവാര ഗ്രാമത്തിലെ അനധികൃത മദ്രസയിലെ ടോയ്‌ലറ്റിനുള്ളിൽ 9 നും 14 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ കണ്ടെത്തിയതെന്ന് പായഗ്പൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) അശ്വിനി കുമാർ പാണ്ഡെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
advertisement
"ബുധനാഴ്ച ഞങ്ങൾ കെട്ടിടം പരിശോധിക്കാൻ ചെന്നപ്പോൾ, മദ്രസ നടത്തിപ്പുകാർ ആദ്യം ഞങ്ങളെ മുകളിലേക്ക് പോകാൻ അനുവദിക്കാതെ തടയാൻ ശ്രമിച്ചു. പൊലീസിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു, ടെറസിലെ ടോയ്‌ലറ്റ് പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു," അദ്ദേഹം പറഞ്ഞു.
പാണ്ഡെ പറയുന്നതനുസരിച്ച്, ഒരു വനിതാ ഉദ്യോഗസ്ഥ ടോയ്‌ലറ്റിന്റെ വാതിൽ തുറന്നപ്പോൾ, 40 ഓളം പെൺകുട്ടികൾ അതിനുള്ളിൽ ഒളിച്ചിരിക്കുന്നത് കണ്ടു. അവർ ഭയചകിതരായിരുന്നു, വ്യക്തമായി ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. സ്ഥാപനത്തിന്റെ രജിസ്ട്രേഷനും നിയമപരമായ കാര്യങ്ങളും പരിശോധിക്കാൻ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ മുഹമ്മദ് ഖാലിദിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
രജിസ്ട്രേഷൻ ഇല്ലാതെയാണ് മദ്രസ ഏകദേശം മൂന്ന് വർഷമായി പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. നടത്തിപ്പുകാർക്ക് രജിസ്ട്രേഷനോ നിയമപരമായ സാധുതയോ സംബന്ധിച്ച ഒരു രേഖയും ഹാജരാക്കാൻ കഴിഞ്ഞില്ല. "2023-ലെ സർവേയിൽ ബഹ്‌റൈച്ചിൽ 495 രജിസ്റ്റർ ചെയ്യാത്ത മദ്രസകളെയാണ് കണ്ടെത്തിയത്, എന്നാൽ ഇത് സർവേ ടീമിന്റെ ശ്രദ്ധയിൽപ്പെടാതെ പോയതായി തോന്നുന്നു," ഖാലിദ് പറഞ്ഞു.
മദ്രസയിൽ എട്ട് മുറികളുണ്ടായിട്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ടോയ്‌ലറ്റിനുള്ളിൽ ഒളിച്ചത് എന്തുകൊണ്ടാണെന്ന് ജീവനക്കാരോട് ചോദിച്ചപ്പോൾ, ബഹളത്തിൽ പരിഭ്രാന്തരായി അവർ സ്വയം അകത്ത് പൂട്ടിയിട്ടതാണെന്നാണ് ഒരു അധ്യാപകൻ അവകാശപ്പെട്ടത്, അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയിട്ടുണ്ട്, പോലീസ് മദ്രസ രേഖകൾ പരിശോധിക്കുകയാണ്.
"പെൺകുട്ടികളെ സുരക്ഷിതമായി വീടുകളിലേക്ക് അയക്കാൻ മാനേജ്‌മന്റിനോട് നിർദ്ദേശിച്ചിട്ടുണ്ട്, ഇപ്പോൾ എല്ലാവരും വീട്ടിലെത്തിയിട്ടുണ്ടെന്ന് തോന്നുന്നു," അദ്ദേഹം പറഞ്ഞു. അനധികൃത മദ്രസകൾക്കായി യുപി സർക്കാർ പുതിയ നിയന്ത്രണ ചട്ടക്കൂട് കൊണ്ടുവരാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് രാമാനന്ദ് പ്രസാദ് കുശ്വാഹ പറഞ്ഞു. "മാതാപിതാക്കളോ എസ്ഡിഎമ്മോ ന്യൂനപക്ഷ ക്ഷേമ ഓഫീസറോ ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാൻ ഞങ്ങളെ സമീപിച്ചിട്ടില്ല. എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ, ഉചിതമായ നിയമനടപടി സ്വീകരിക്കും," അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം വാരാണസിയിലെ ഒരു മദ്രസയിലെ രണ്ട് അധ്യാപകർ 12 വയസ്സുള്ള വിദ്യാർത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് തുടർച്ചയായി രണ്ട് ദിവസം ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുയർന്നിരുന്നു.
Summary: In a shocking incident, at least 40 minor girls were found confined inside a toilet of an unregistered madrassa during an inspection in Uttar Pradesh’s Bahraich, officials said on Thursday.