ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ വിവേചനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി നടത്തിയ പ്രസ്താവനയെ ശക്തമായി വിമർശിച്ച് ബിജെപി. ഇന്ത്യയിൽ മുസ്ലീങ്ങൾ ഒരിക്കലും തല ഉയർത്തരുത് എന്ന് സർക്കാർ ഉറപ്പാക്കുന്നു എന്നായിരുന്നു മദനിയുടെ പ്രസ്താവന. എന്നാൽ മദനിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ബിജെപി വിമർശിച്ചു. ഡൽഹി സ്‌ഫോടനക്കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു മദനിയുടെ പ്രസ്താവന.
advertisement
"ഇന്ന്, ഒരു മുസ്ലീം മംദാനിക്ക് ന്യൂയോർക്ക് മേയറാകാം, ഒരു ഖാന് ലണ്ടൻ മേയറാകാം, എന്നാൽ ഇന്ത്യയിൽ ആർക്കും ഒരു സർവകലാശാല വൈസ് ചാൻസലർ ആകാൻ പോലും കഴിയില്ല. ആരെങ്കിലും അങ്ങനെ ചെയ്താൽ പോലും, അസം ഖാനെപ്പോലെ അവരെ ജയിലിലേക്ക് അയയ്ക്കും. ഇന്ന് അൽ-ഫലാഹിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. മുസ്ലീങ്ങൾ ഒരിക്കലും തല ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നു," മദനി പറഞ്ഞു.
മഅ്ദനിയുടെ പരാമർശങ്ങൾ കേന്ദ്ര സർക്കാരിന്റെ സമഗ്ര ശ്രമങ്ങളെ അവഗണിക്കുകയും പകരം സമൂഹത്തിൽ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുകയുമാണ് ചെയ്തതെന്ന് ബിജെപി നേതാവ് യാസർ ജിലാനി പറഞ്ഞു. മുസ്ലീങ്ങൾക്ക് ഇന്ത്യയേക്കാൾ മികച്ച ഒരു സ്ഥലമില്ലെന്നും ഹിന്ദുക്കളേക്കാൾ മികച്ച സഹോദരങ്ങളുമില്ലെന്നും ജിലാനി കൂട്ടിച്ചേർത്തു.
ഒരു വശത്ത്, ലോകത്തിലെ മുസ്ലീങ്ങളുടെ അവസ്ഥ നല്ലതല്ലെന്ന് പറയുന്ന മദനി മറുവശത്ത്, സൊഹ്റാൻ മംദാനി ന്യൂയോർക്കിന്റെ നിയുക്ത മേയറായതിനെക്കുറിച്ചും ലണ്ടൻ മേയർ സാദിഖ് ഖാനെക്കുറിച്ചും സംസാരിക്കുന്നു. അസം ഖാനെക്കുറിച്ചും അൽ-ഫലാഹ് സർവകലാശാലയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നെന്നും മദനിയുടെ പ്രസംഗത്തിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ജിലാനി പറഞ്ഞു. അസം ഖാനും അൽ-ഫലാഹ് സർവകലാശാല ഉടമയും ഉൾപ്പെട്ട കേസുകൾ നിയമപരമായ ലംഘനങ്ങളിൽ ഉൾപ്പെട്ടതാണെന്ന് ജിലാനി വാദിച്ചു.
അതേസമയം, ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനിയുടെ രൂക്ഷ പരാമർശങ്ങളെ കോൺഗ്രസ് പിന്തുണച്ചു, പാർട്ടി നേതാവ് ഉദിത് രാജ് അദ്ദേഹത്തിന്റെ ആശങ്കകളെ അംഗീകരിക്കുകയും സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.
