സിറ്റിങ് സീറ്റായ ബോക്സാനഗറിൽ സിപിഎമ്മിന് കനത്തതോൽവിയാണ് നേരിടേണ്ടിവന്നത്. ബിജെപി സ്ഥാനാർത്ഥി തഫാജ്ജൽ ഹുസൈൻ 30,237 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. തഫാജ്ജൽ ഹുസൈന് 34,146 വോട്ട് ലഭിച്ചപ്പോൾ സിപിഎം സ്ഥാനാർത്ഥി മിസാൻ ഹുസൈന് 3909 വോട്ട് മാത്രമാണ് ലഭിച്ചത്. ബോക്സാനഗറിൽ സിപിഎമ്മിന്‍റെ ഷംസുൽ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. 4,849 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് മകൻ മിസാൻ ഹുസൈൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായത്.
ധൻപൂർ മണ്ഡലത്തിൽ 18,871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർത്ഥി ബിന്ദു ദേബ്നാഥ് വിജയിച്ചത്. ബിന്ദു ദേബ്നാഥിന് 30,017 വോട്ടും സിപിഎമ്മിലെ കൗശിക് ചന്ദക്ക് 11,146 വോട്ടുമാണ് ലഭിച്ചത്. 2023ലെ തെരഞ്ഞെടുപ്പിൽ 3500 വോട്ടിനാണ് ബിജെപിയുടെ പ്രതിമ ഭൗമിക് ഇവിടെ സിപിഎം സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. പ്രതിമ ഭൗമിക് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
advertisement
Also Read- Puthuppally By-Election Result 2023 Live: ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ പുതിയ നായകൻ; ഭൂരിപക്ഷം 40,478
അതേസമയം, ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. തുടർന്ന് വോട്ടെണ്ണൽ ബഹിഷ്കരിക്കുകയും ചെയ്തു. ബോക്സാനഗറിൽ വ്യാപക അക്രമം നടന്നതായും ബൂത്തുകൾ പിടിച്ചെടുത്തതായും സിപിഎം ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് വീണ്ടും നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നില്ല.