1945ൽ കെപിസിസിയുടെയും കൊച്ചി രാജ്യ പ്രജാമണ്ഡലത്തിൻ്റെയും തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻ്റെയും സംയുക്തയോഗം ഐക്യകേരളം രൂപീകരണത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു. ഇതിൻ്റെ ഭാഗമായി 1947ൽ തൃശൂരിൽ ഐക്യകേരള കൺവെൻഷൻ നടത്തി. സ്വാതന്ത്യം നേടിയ ശേഷം
കേളപ്പജിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി ഐക്യകേരള സംസ്ഥാനം ഉടൻ വരണമെന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനോട് ആവശ്യപ്പെട്ടു. ഭാഷാസംസ്ഥാനങ്ങൾ രൂപീകരിക്കുന്നത് പഠിക്കാൻ 1948ൽ ഭരണഘടന നിർമാണസഭ നിയമിച്ച ജസ്റ്റിസ് എസ് കെ ധർ കമ്മീഷൻ (S. K. Dhar commission ) ഇവിടെയെത്തി.കമ്മീഷൻ്റെ റിപ്പോർട്ട് ഐക്യകേരളത്തിന് അനുകൂലമായിരുന്നു. വൈകാതെ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവതാംകൂറും ധർ കമ്മീഷൻ ശുപാർശപ്രകാരം യോജിപ്പിച്ച് 1949 ജൂലൈയിൽ തിരു – കൊച്ചി സംസ്ഥാനം നിലവിൽ വന്നു.
advertisement
ഇതിനിടെ തെലുഗു ഭാഷ സംസാരിക്കുന്നവരെ ഒരുമിപ്പിച്ച് തെലുങ്കരുടെ തനതു വ്യക്തിത്വവും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതിന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം വേണം എന്ന് പോട്ടി ശ്രീരാമുലു എന്ന സ്വാതന്ത്ര്യ സമര സേനാനി സർക്കാരിനെ നിർബന്ധിച്ചു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വിഭജനത്തിന് നെഹ്രു എതിരായിരുന്നു. എന്നാൽ നിരാഹാരത്തിൽ പ്രവേശിച്ചപ്പോൾ ഭാഷാടിസ്ഥാനത്തിലുള്ള വിഭജനത്തെ പിന്താങ്ങാം എന്നുപറഞ്ഞ് നെഹ്രു അദ്ദേഹത്തെ പിന്തിരിപ്പിച്ചു. പല സമരങ്ങൾക്കും പ്രകടനങ്ങൾക്കും ശേഷവും പുതിയ സംസ്ഥാന രൂപവത്കരണത്തെക്കുറിച്ച് വ്യക്തമായി സർക്കാർ ഒന്നും പ്രഖ്യാപിച്ചില്ല.
51 കാരനായ പോട്ടി ശ്രീരാമുലു മദ്രാസിൽ 1952 ഒക്ടോബർ 19ന് പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനായി വീണ്ടും ഉപവാസം ആരംഭിച്ചു. ആന്ധ്രാ കോൺഗ്രസ് കമ്മിറ്റി കൈയൊഴിഞ്ഞ ഉപവാസം ജനശ്രദ്ധ ആകർഷിച്ചു.ഡിസംബർ 16ന് പുലർച്ചെ പോട്ടി ശ്രീരാമുലു സത്യഗ്രഹത്തിൽ അന്തരിച്ചതോടെ മദ്രാസ്, ആന്ധ്രാ പ്രദേശങ്ങൾ പ്രക്ഷോഭം മൂലം കലുഷിതമായി.ഡിസംബർ 19ന് ഒരു പ്രത്യേക സംസ്ഥാനം രൂപവത്കരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നെഹ്രു നടത്തി. 1953 ഒക്ടോബർ 1-ന് തെലുങ്ക് സംസാരിക്കുന്നവരുടെ മാത്രമായി ആന്ധ്രാ സംസ്ഥാനം രൂപീകൃതമായി. 1956 നവംബർ 1-നു ഹൈദ്രാബാദ് തലസ്ഥാനമാക്കി ആന്ധ്രാപ്രദേശ് എന്നപേരിലായി സംസ്ഥാനം. ഒപ്പം തന്നെ കേരളവും കർണ്ണാടകവും പിറന്നു. പതിനൊന്നുമുതൽ 121 കിലോമീറ്റർവരെ വീതിയും 580 കിലോമീറ്റർ നീളവുമായി അഞ്ചു ജില്ലകളിൽ രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതായിരുന്നു കേരളം.
മലയാളഭാഷസംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന തിരു-കൊച്ചിയോടൊപ്പം മലബാർ ജില്ലയും പഴയ മദിരാശി സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്കും കേരളത്തിലായി. എന്നാൽ തിരുവിതാംകൂറിന് മലയാളഭാഷയുടെ പേരിൽ നന്നായി മുറിവേറ്റു. ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തെങ്കാശിജില്ലയിലെ ചെങ്കോട്ടത്താലൂക്കിന്റെ കിഴക്കേഭാഗവുമൊഴികെയുള്ള പ്രദേശം മാത്രമാണ് തിരുവിതാംകൂറിൽ നിന്ന് കേരളത്തിൽ വന്നത്. മലബാർ ജില്ലയിൽ നിന്ന് ഗൂഡല്ലൂർ താലുക്ക്, കുന്ദ താലൂക്ക്, ടോപ് സ്ലിപ്, ആനക്കെട്ടിക്കു കിഴക്കുള്ള അട്ടപ്പാടിവനങ്ങളും (ഇപ്പോൾ നീലഗിരി, കോയമ്പത്തൂർ ജില്ലകളുടെ ഭാഗങ്ങൾ) ഒഴിവായി. ഒപ്പം ഇന്നത്തെ കണ്ണൂർ- കോഴിക്കോട് ജില്ലകളുടെ നടുവിൽ ഫ്രഞ്ച് അധിനിവേശത്തിലായിരുന്ന മാഹി എന്ന മയ്യഴി അപ്പോഴും പോണ്ടിച്ചേരിയുടെ ഭാഗമായി കേന്ദ്രഭരണ പ്രദേശമായി നിലകൊണ്ടു.
എന്നാൽ ഒരു ഭാഷ സംസാരിക്കുന്നതു കൊണ്ട് മാത്രം ഒരു പ്രദേശം ഒരു സംസ്ഥാനമായി നിലനിൽക്കില്ല എന്നത് 56 കൊല്ലം കഴിഞ്ഞ് വ്യക്തമായി. ഭാഷയുടെയും ആ സംസ്കാരത്തിന്റെയും പേരിൽ ഉണ്ടായ ആദ്യ സംസ്ഥാനം രണ്ടായി. 2014 ജൂൺ 2-ന് തെലങ്കാന പിറന്നു. ആന്ധ്രപ്രദേശിലെ വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളോടൊപ്പം തലസ്ഥാനമായ ഹൈദരാബാദുംകൂടി ഉൾപ്പെടുന്ന പ്രദേശമാണിത്.
ഏറെക്കാലം ശാന്തമായിരുന്ന ഒരു ആശയമാണ് തെലങ്കാന സംസ്ഥാനം. കെ.ചന്ദ്രശേഖർ റാവു 2001ൽ തെലങ്കാന സംസ്ഥാന പദവി നേടുന്നതിനായി തെലങ്കാന രാഷ്ട്ര സമിതിക്ക് രൂപം നൽകി. 2009 നവംബർ 29 ന് ചന്ദ്രശേഖർ റാവു ആരംഭിച്ച നിരാഹാരത്തെത്തുടർന്ന് പ്രക്ഷോഭം ശക്തമായി. നിരാഹാരസമരം 11 ദിവസം പിന്നിട്ടതോടെ സംസ്ഥാനം രൂപീകരിക്കാമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
ഒരു പ്രദേശത്തെ ഒരു ഭാഷ ഒരുമിപ്പിച്ച് നിർത്തുമ്പോഴും ആ ഭാഷയിൽ പ്രാദേശികമായ വകഭേദങ്ങൾ ഏറെയുണ്ടാകും. ക്രമേണ ഭേദങ്ങൾ വർധിക്കുകയും അത് പ്രാദേശികവാദത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതോടൊപ്പം കാലക്രമേണ വിവിധ മേഖലകളിൽ സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരങ്ങളുടെ ഏറ്റക്കുറച്ചിലുമുണ്ടാകുന്നതായി അനുഭവപ്പെടാറുമുണ്ട്. ഇത് ഭാഷ എന്ന ഒറ്റ ചരട് കൊണ്ട് മാത്രമുള്ള ഐക്യത്തിൽ വിള്ളലിന് ഇടയാക്കും. അങ്ങനെ പുതിയ അധികാര കേന്ദ്രങ്ങൾക്ക് വേണ്ടിയുള്ള ആവശ്യത്തിന്
ഇടയാക്കുന്നതും സ്വാഭവികമാണ്.