ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് രാവിലെ പതിനൊന്ന് മണിക്കു മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കെജ്രിവാളിന് നൽകിയ നിർദേശം. ചില മദ്യക്കച്ചവടക്കാർക്കും സൗത്ത് ലോബിക്കും അനുകൂലമായി നയം തിരുത്തി സ്വരൂപിച്ച പണം എഎപി തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി സംശയിക്കുന്നതായി സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
നയരൂപീകരണ പ്രക്രിയയും സൗത്ത് ലോബിയുടെ സ്വാധീനവും കരട് ഘട്ടങ്ങളിലെ മാറ്റങ്ങളും മുഖ്യമന്ത്രിക്ക് അറിയാമെന്നും ഇതുസംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നുമാണ് സിബിഐ നൽകുന്ന വിശദീകരണം.
advertisement
മദ്യനയ കേസുമായി ബന്ധപ്പെട്ട് സിസോദിയയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പും സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്.
Also Read- ആരാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയ സത്യകി സവര്‍ക്കര്‍?
കെജ്രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഞായറാഴ്ച്ച കെജ്രിവാൾ സിബിഐക്കു മുന്നിൽ ഹാജരാകുമെന്നും എഎപി അറിയിച്ചു.
അദാനി വിഷയത്തിൽ നിയമസഭയിൽ കെജ്രിവാൾ സംസാരിച്ച ദിവസം അടുത്തത് നിങ്ങളായിരിക്കുമെന്ന് മുഖ്യമന്ത്രിയോട് താൻ മുന്നറിയിപ്പ് നൽകിയതായി എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അടിമുടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അഴിമതിക്കെതിരെയുള്ള കെജ്രിവാളിന്റെ പോരാട്ടം ഇത്തരം നോട്ടീസുകൾ കൊണ്ട് തടയാനാകില്ലെന്നും സഞ്ജയ് സിംഗ് പ്രതികരിച്ചു.
കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സിബിഐയുടെ നോട്ടീസ് എന്നും അദ്ദേഹം പറഞ്ഞു. ഈ നോട്ടീസ് കൊണ്ട് എഎപിയെയോ കെജ്രിവാളിനെയോ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ഇഡിയെയോ സിബിഐയെയോ ഭയക്കുന്നില്ലെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി പ്രതികരിച്ചു.