ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെതിരെ പരാതിപ്പെട്ട പെൺകുട്ടിയും കുടുംബവും അപകടത്തിൽപ്പെട്ട സംഭവം ദേശീയതലത്തിൽ വിവാദമായതിന് പിന്നാലെയാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറാനുള്ള ഉത്തർപ്രദേശ് പൊലീസിന്റെ തീരുമാനം. അപകടത്തിൽ ദുരൂഹതയില്ലെന്ന നിലപാടാണ് പൊലീസിനെങ്കിലും പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി.
അപകടത്തിന് പിന്നിൽ പീഡനക്കേസിൽ ജയിലിൽ കഴിയുന്ന എംഎൽഎ തന്നെയാണെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. കാറിലിടിച്ച ട്രക്കിന്റെ നമ്പർ മായ്ച്ചതും സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസുകാർ അപകടസമയത്ത് ഒപ്പമുണ്ടാകാതിരുന്നതും സംശയങ്ങൾക്കിടയാക്കുന്നു. ലോറി ഡ്രൈവറും ഉടമയും അറസ്റ്റിലായിട്ടുണ്ട്. ഇന്നലെയാണ് പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെയും അഭിഭാഷകന്റേയും നില ഗുരുതരമാണ്. എളമരം കരീമും കൊടിക്കുന്നിൽ സുരേഷുമടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ വിഷയം പാർലമെന്റിന്റെ ഇരുസഭകളിലും ഉന്നയിച്ചു.
advertisement
2017ൽ എംഎൽഎയുടെ വീട്ടിൽവച്ച് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. പരാതിക്ക് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത പെൺകുട്ടിയുടെ അച്ഛൻ ജയിലിൽ കുഴഞ്ഞുവീണു മരിച്ചതും വിവാദമായിരുന്നു. എംഎൽഎയുടെ സഹായികൾ പെൺകുട്ടിയുടെ അച്ഛനെ മർദ്ദിക്കുന്നതിന് സാക്ഷിയായ യൂനുസ് എന്നയാളും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.
