സിബിഐയുടെ ഒഫീഷ്യൻ എക്സ് അക്കൗണ്ട് വഴിയാണ് അവർ മുന്നറിയിപ്പ് പങ്കുവെച്ചത്. വാറന്‍റും സമന്‍സും കൃത്വിമമായുണ്ടാക്കി തട്ടിപ്പ് നടത്തുന്നുണ്ടെന്നും പൊതുജനങ്ങൾ തട്ടിപ്പിൽ വീഴരരുതെന്നും ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ പൊലീസുമായി ബന്ധപ്പെടണമെന്നും സിബിഐ അറിയിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം: മുതിർന്ന സിബിഐ ഉദ്യോഗസ്ഥരുടെ പേരും പദവികളും ദുരുപയോഗം ചെയ്യുന്ന അഴിമതികളെക്കുറിച്ച് ദയവായി ജാഗ്രത പുലർത്തുക. സിബിഐ ഡയറക്ടർ ഉൾപ്പെടെയുള്ള ഓഫീസർമാരുടെ ഒപ്പുള്ള വ്യാജ രേഖകൾ, വ്യാജ വാറൻ്റുകൾ, സമൻസുകൾ എന്നിവ ഉപയോഗിച്ച് ഇൻ്റർനെറ്റ്, ഇമെയിലുകൾ, വാട്ട്‌സ്ആപ്പ് മുതലായവ വഴി തട്ടിപ്പുകൾ പ്രചരിക്കുന്നു.
സിബിഐ ലോഗോ ദുരുപയോഗം ചെയ്ത് വാട്‌സ്ആപ്പ് വഴി കോളുകൾ ചെയ്ത് പണം തട്ടുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുത്. അത്തരത്തിലുള്ള ഏതൊരു ശ്രമവും ഉടനടി ലോക്കൽ പോലീസിനെ അറിയിക്കണം.
അതേസമയം, ഓൺലൈൻ സൈബർ തട്ടിപ്പിന് താൻ ഇരയായെന്ന് യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 15 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഗീവർഗീസ് കൂറിലോസിന്റെ പേരിൽ മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.