ലോകബാങ്കിൽ നിന്നുള്ള 14,000 കോടി രൂപ ബീഹാർ തിരഞ്ഞെടുപ്പിനായി കേന്ദ്രസർക്കാർ വകമാറ്റിയെന്ന് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി. പാർട്ടിയുടെ വക്താവും പ്രധാന ശിൽപ്പികളിൽ ഒരാളുമായ പവൻ വർമ്മമയാണ് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. ലോകബാങ്കിൽ നിന്ന് മറ്റേതോ പദ്ധതിക്കായി നീക്കിവച്ചിരുന്ന ഫണ്ട് കേന്ദ്രസർക്കാർ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനായി വകമാറ്റി സംസ്ഥാനത്തെ സ്ത്രീ വോട്ടർമാർക്ക് വിതരണം ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രകാരം 1.25 കോടി വനിതാ വോട്ടർമാരുടെ അക്കൗണ്ടിലേക്ക് 10,000 രൂപ നൽകുമെന്ന എൻഡിഎയുടെ വാഗ്ദാനം പരാമർശിച്ചുകൊണ്ടായിരുന്നു ആരോപണം.
advertisement
“ബിഹാറിലെ പൊതു കടം നിലവിൽ 4,06,000 കോടിയാണ്. പ്രതിദിനം പലിശ 63 കോടിയാണ്. ട്രഷറി കാലിയാണ്. സംസ്ഥാനത്തെ സ്ത്രീകൾക്ക് നൽകിയ 10,000 രൂപ ലോകബാങ്കിൽ നിന്ന് മറ്റേതെങ്കിലും പദ്ധതിക്കായി ലഭിച്ച 21,000 കോടി രൂപയിൽ നിന്നാണ് നൽകിയതെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് ഒരു മണിക്കൂർ മുമ്പ്, 14,000 കോടി രൂപ പുറത്തെടുത്ത് സംസ്ഥാനത്തെ 1.25 കോടി സ്ത്രീകൾക്ക് വിതരണം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ശരിയോ തെറ്റോ ആകാം. ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. തെറ്റാണെങ്കിൽ, ക്ഷമ ചോദിക്കുന്നു. എന്നാൽ അത് ശരിയാണെങ്കിൽ, എത്രത്തോളം ധാർമ്മികമാണ് എന്ന ചോദ്യം ഉയർന്നുവരുന്നു. നിയമപരമായി, ഒന്നും ചെയ്യാൻ കഴിയില്ലായിരിക്കാം. സർക്കാരിന് ഫണ്ട് വഴിതിരിച്ചുവിടാനും പിന്നീട് വിശദീകരണങ്ങൾ നൽകാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മറ്റ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണെന്നും പണം നൽകുന്നത് വോട്ടർമാരെ വ്യത്യസ്തമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ബീഹാറിൽ നാല് കോടി സ്ത്രീ വോട്ടർമാരുണ്ട്, 2.5 കോടി പേർക്ക് തുക ലഭിച്ചിട്ടില്ല. എൻഡിഎ അധികാരത്തിൽ വന്നില്ലെങ്കിൽ ആനുകൂല്യം ലഭിക്കില്ലെന്ന് ബാക്കിയുള്ള സ്ത്രീകൾക്ക് തോന്നി." അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പോലുള്ള സാമൂഹികക്ഷേമ പദ്ധതികൾ തിരഞ്ഞെടുപ്പുകളിൽ എക്സ് ഫാക്ടറാകുമോ എന്ന ചോദ്യത്തിന് മറുപടിയായി, സൗജന്യങ്ങൾ നൽകുന്നതിനെ പ്രധാനമന്ത്രി മോദി തന്നെ വിമർശിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അധികാരത്തിൽ വന്നാൽ ബീഹാറിലെ മദ്യനിരോധനം പിൻവലിക്കുമെന്ന പാർട്ടി സ്ഥാപക നേതാവ് പ്രശാന്ത് കിഷോറിന്റെ വാഗ്ദാനമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന ആരോപണത്തെ അദ്ദേഹം നിഷേധിച്ചു. അവസാന നിമിഷം 10,000 രൂപ കൈമാറ്റം ചെയ്തതും സ്ത്രീകൾക്കെതിരായ ഭരണകക്ഷിയുടെ നയങ്ങളുൾപ്പെടെയുള്ള മറ്റ് ഘടകങ്ങളുമാണ് പാർട്ടിയുടെ തോൽവിക്ക് കാരണമെന്ന് വർമ്മ പറഞ്ഞു. പ്രശാന്ത് കിഷോർ രൂപീകരിച്ച ജൻ സുരാജ് പാർട്ടി, ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 മണ്ഡലങ്ങളിൽ മത്സരിച്ചിട്ടും ഒരു സീറ്റ് പോലും നേടാനായില്ല.
