ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. ബ്രിക്‌സ് സമ്മേളനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ജി-20 സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ആതിഥേയ രാജ്യവുമായി കൂടിക്കാഴ്ച നടത്തേണ്ടിവരുമെന്നതായിരിക്കാം ഷി ജിന്‍ പിംഗിന്റെ പിന്‍മാറ്റത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇത്തരമൊരു സന്ദര്‍ശനം ആഭ്യന്തര രാഷ്ട്രീയത്തില്‍ ഷി ജിന്‍ പിംഗിന് ഗുണകരമാകില്ല. വ്യാപാര ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുമ്പ് അതിര്‍ത്തി പ്രശ്‌നങ്ങളില്‍ വ്യക്തവരുത്തണമെന്ന നിലപാടാണ് ഇന്ത്യ മുന്നോട്ട് വെച്ചിരിക്കുന്നത്.
advertisement
ഉച്ചകോടിയ്ക്ക് ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗിനെ അയയ്ക്കാനാണ് സാധ്യതയെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ വെച്ചാണ് ഉച്ചകോടി നടക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവര്‍ സമ്മേളനത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
2013 ല്‍ അധികാരത്തിലേറിയതിന് പിന്നാലെ നടന്ന എല്ലാ ജി-20 സമ്മേളനങ്ങളിലും ഷി ജിന്‍ പിംഗ് പങ്കെടുത്തിട്ടുണ്ട്. 2021 ല്‍ കോവിഡ് വ്യാപനസമയത്ത് നടന്ന ജി-20 സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം പങ്കെടുത്തത്.
2020 ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ആക്രമണത്തോടെ ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ വഷളാകുകയാണ് ഉണ്ടായത്. നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍, പല മേഖലകളില്‍ നിന്നും ഇരു രാജ്യങ്ങളുടേയും സൈനികര്‍ പിന്‍മാറിയതിന് ശേഷവും കിഴക്കന്‍ ലഡാക്കിലെ ചില പ്രദേശങ്ങളില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമാക്കുന്നതിന് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ അതിര്‍ത്തി പ്രശ്‌നം ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്നില്ല ചൈനയുടെ വാദം. ഇരുപക്ഷവും നിലവിലെ ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകണമെന്നും ചൈന ആവശ്യപ്പെടുന്നു.
അർജന്റീന, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി20-യിലെ അംഗങ്ങൾ.