ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കൃത്രിമം നടത്തിയെന്ന കോൺഗ്രസിന്റെ ആരോപണത്തിനിടെയാണ് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായെന്ന്
തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചിരിക്കുന്നത്. വൈദ്യുതി തകരാറാണ് ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാകാൻ കാരണമെന്നാണ് കമ്മീഷന്റെ വിശദീകരണം.
എന്നാല്‍വോട്ടിംഗ് മെഷീനുകൾ സുരക്ഷിതമാണെന്നും ശക്തമായ സുരക്ഷായാണ് ഒരുക്കിയിട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
സിസിടിവി ക്യാമറകളും സ്ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എൽ.ഇ.ഡി സ്‌ക്രീനും വെള്ളിയാഴ്ച രാവിലെ ഒരു മണിക്കൂർ പ്രവര്‍ത്തനരഹിതമായെന്ന് ഭോപ്പാല്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതിയില്ലാത്ത സാഹചര്യത്തിൽ ജനറേറ്ററോ ഇന്‍വെര്‍ട്ടറോ ഉപയോഗിച്ച് സി.സി.ടിവി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും കലക്ടറിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
advertisement
മധ്യപ്രദേശിൽ വോട്ടെടുപ്പിന് ശേഷം അട്ടിമറി നടന്നിട്ടുണ്ടെന്നത് സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് സ്ട്രോങ് റൂമിലെത്തിയതെന്നായിരുന്നു കോൺഗ്രസ് ആരോപണം. എന്നാൽ യന്ത്രങ്ങൾ പ്രവർത്തിക്കാതിരുന്നാൽ പകരം ഉപയോഗിക്കാൻ കരുതിയിരുന്ന മെഷീനുകളാണ് എത്തിക്കാൻ വൈകിയത് എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയത്.
നവംബര്‍ 28നായിരുന്നു മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടന്നത്. ഡിസംബർ 11ന് ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് വിവാദം ശക്തമാക്കുന്നത്
.
