പാടം നികത്തുന്നതിനായി ഒരാളിൽ നിന്ന് 85000 രൂപയാണ് സൂറത്തിലെ ഡെപ്യൂട്ടി സർപഞ്ചും താലൂക്ക് പഞ്ചായത്ത് അംഗവും ആവശ്യപ്പെട്ടത്. ഏപ്രിൽ 4നാണ് ഈ സംഭവം ഉണ്ടായത്. മുഴുവൻ തുകയും ഒരുമിച്ച് നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ ഇഎംഐ ആയി അടയ്ക്കാനാണ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. 35000 രൂപ ആദ്യം നൽകാനും പിന്നീട് ബാക്കിയുള്ള തുക മൂന്ന് തവണകളായി അടച്ചാൽ മതിയെന്നുമാണ് പറഞ്ഞത്.
മറ്റൊരു കേസിൽ സൈബർ ക്രൈം പോലീസിലെ ഉദ്യോഗസ്ഥൻ 10 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. നാല് തവണകളായി അടയ്ക്കാനാണ് പറഞ്ഞത്. ഏപ്രിൽ 26ന് റിപ്പോർട്ട് ചെയ്ത ഒരു കേസ് പ്രകാരം സിഐഡി ഇൻസ്പെക്ടർ 50000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുക അഞ്ച് തവണകളായി നൽകാനാണ് ഇരയോട് പറഞ്ഞത്. കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്ത കേസിലായിരുന്നു ഇത്.
advertisement
“വീട് വെക്കാനോ കാറ് വാങ്ങിക്കാനോ ഒരുമിച്ച് തുക കയ്യിൽ ഇല്ലാത്തവർ ഇഎംഐ ആയി ലോണെടുത്ത് അത് ചെയ്യാറുണ്ട്. കൈക്കൂലിക്ക് വേണ്ടി ഗുജറാത്തിലെ അഴിമതിക്കാരായ ചില സർക്കാർ ഉദ്യോഗസ്ഥർ ഇതേ രീതി പിന്തുടരുകയാണ് ചെയ്യുന്നത്. വലിയ തുക ഒരുമിച്ച് നൽകാൻ സാധിക്കില്ലെന്ന് അഴിമതിക്കാർക്ക് വ്യക്തമായി അറിയാം. അതിനാലാണ് പുതിയ വഴിയിലൂടെ കൈക്കൂലി വാങ്ങിയെടുക്കാൻ ശ്രമിക്കുന്നത്,” ആൻറി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു..
സർക്കാരിൻെറ ക്ഷേമ പദ്ധതികൾക്കായി അപേക്ഷിക്കുന്നവരിൽ നിന്നും പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തുന്നവരിൽ നിന്നുമെല്ലാം ഇത്തരത്തിൽ കൈക്കൂലി വാങ്ങിക്കുകയാണ് ചെയ്യുന്നത്. പാവപ്പെട്ടവരാണ് പലപ്പോഴും ഇരകളായി മാറുന്നത്. അവർക്ക് വലിയ തുക ഒരുമിച്ച് നൽകാൻ ഉണ്ടാവില്ല. എന്നാൽ അവരിൽ നിന്ന് പണം ഈടാക്കാൻ അഴിമതിക്കാർ ശ്രമിക്കുകയാണ്. അതിന് വേണ്ടിയാണ് തവണകളായി നൽകിയാൽ മതിയെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കൈക്കൂലിയായി ആദ്യ തവണ അടയ്ക്കേണ്ടി വന്ന വ്യക്തികൾ തന്ന പരാതികളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. കൂടുതൽ പരാതികൾ ഇനിയും ഉണ്ടാവുമെന്നാണ് കരുതുന്നത്. അഴിമതിക്കാർക്കെതിരെ കർശന നടപടി തന്നെ ഉണ്ടാവും,” ഗുജറാത്ത് എസിബി ഡയറക്ടർ ഷംഷേർ സിങ് പറഞ്ഞു. ആദ്യ തവണ അടച്ചവരിൽ ചിലർ പരാതി നൽകാൻ ധൈര്യം കാണിച്ചപ്പോഴാണ് കേസെടുത്തിട്ടുള്ളത്. ഇത്തരത്തിൽ കൂടുതൽ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് എസിബി.