ജനുവരി ഒന്നുമുതലാണ് ബിജാപൂർ ജില്ലയിൽ 33 വയസുകാരനായ മുകേഷ് ചന്ദ്രാക്കറെന്ന മാധ്യമപ്രവർത്തകനെ കാണാതായത്. തുടർന്ന് വെള്ളിയാഴ്ചയാണ് ഛത്താൻപാറ ബസ്തിയിലെ പ്രാദേശിക കരാറുകാരൻ സുരേഷ് ചന്ദ്രാക്കറിന്റെ വസ്തുവിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്നും മാധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജിന്റെ അടുത്ത അനുയായിയാണ് കരാറുകാരനായ സുരേഷ് ചന്ദ്രാക്കറെന്ന് ബിജെപി ആരോപിച്ചു. സുരേഷ് ചന്ദ്രാക്കറും കോൺഗ്രസ് സംസ്ഥാന അദ്യക്ഷൻ ദീപക് ബൈജും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ബിജെപിയുടെ ആരോപണം.ബസ്തറിലെ 120 കോടി രൂപയുടെ റോഡ് നിർമ്മാണ പദ്ധതിയിലെ ക്രമക്കേടുകൾ മുകേഷ് ചന്ദ്രേക്കർ അന്വേഷിച്ചിരുന്നു.
advertisement
എന്നാൽ ഇതിന് മറുപടിയായി, ബിജെപി ഭരണത്തിന് കീഴിൽ മാധ്യമപ്രവർത്തകർ തങ്ങളുടെ ജീവിതം കൊണ്ട് പത്രപ്രവർത്തനത്തിന് വില കൊടുക്കുകയാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദീപക് ബൈജ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. മരണപ്പെട്ട മാധ്യമപ്രവർത്തകന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായവും തൊഴിലും നൽകണമെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രൂപേഷ് ബാഗൽ ആവശ്യപ്പെട്ടു.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തതായും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് ശനിയാഴ്ച അറിയിച്ചു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കുറ്റവാളികളെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു. കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും അവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.