ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ അത് ഫന്‍ഗാള്‍ എന്നാണ് അറിയപ്പെടുക. കഴിഞ്ഞ മാസം ഒഡീഷയുടെ തീരങ്ങളില്‍ ആഞ്ഞടിച്ച 'ഡാന' ചുഴലിക്കാറ്റിന് പിന്നാലെയാണ് 'ഫന്‍ഗാള്‍' വരുന്നത്. ഈ വര്‍ഷത്തെ വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ മൂന്നാമത്തെ ചുഴലിക്കാറ്റും രണ്ടാമത്തെ ശക്തമായ ചുഴലിക്കാറ്റുമാണിത്.
ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത് ആര്?
വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷനിലെ (ഡബ്ല്യുഎംഒ) അംഗരാജ്യങ്ങളും യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് പസഫിക് (യുനെസ്‌കാപ്പ്) പാനലും ചേര്‍ന്നാണ് വടക്കേ ഇന്ത്യൻ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേര് ഇടുന്നത്. ഈ പാനലില്‍ 13 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. ബംഗ്ലാദേശ്, ഇന്ത്യ, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലന്‍ഡ്, യുഎഇ, യെമന്‍ എന്നിവയാണ് ആ രാജ്യങ്ങള്‍. ഓരോ രാജ്യവും സാധ്യതയുള്ള പേരുകളുടെ ഒരു പട്ടിക സമര്‍പ്പിക്കും. അവ പ്രദേശത്ത് ചുഴലിക്കാറ്റകള്‍ രൂപപ്പെടുമ്പോള്‍ ക്രമമനുസരിച്ച് ഉപയോഗിക്കും. ചുഴലിക്കാറ്റുകളെ പൊതുജനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാനും ആശയവിനിമയം ഉറപ്പാക്കാനുമായി 2004 മുതലാണ് ഈ സംവിധാനം നിലവില്‍ വന്നത്.
advertisement
സൗദി അറേബ്യയാണ് 'ഫന്‍ഗാള്‍' എന്ന പേര് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് അറബിക് പദമാണ്. ഇത് ഡബ്ല്യുഎംഒ അല്ലെങ്കില്‍ യുനെസ്‌കാപ്പിലെ നാമകരണ പാനലിലെ പ്രാദേശിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു.
നിലവിലെ ചുഴലിക്കാറ്റുകളുടെ പട്ടിക 2020ലാണ് രൂപീകരിച്ചത്. ഓരോ അംഗരാജ്യവും 13 പേരുകള്‍ വീതമാണ് നല്‍കിയിരിക്കുന്നത്. ഈ പേരുകള്‍ ക്രമമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഫന്‍ഗാളിന് പിന്നാലെ രൂപമെടുക്കുന്ന ചുഴലിക്കാറ്റിന് ശ്രീലങ്കയാണ് പേര് നിര്‍ദേശിച്ചിരിക്കുന്നത്. 'ശക്തി' എന്ന പേരാണ് അവര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഫന്‍ഗാള്‍ ചുഴലിക്കാറ്റ് വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിക്കും. ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും തീരപ്രദേശത്ത് വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. അവ ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. അതേസമയം, ഔദ്യോദിക ഉറവിടങ്ങളില്‍ നിന്നു ലഭ്യമാകുന്ന അറിയിപ്പുകള്‍ക്ക് അനുസരിച്ച് ജാഗ്രത പാലിക്കാന്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.