ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30ലധികം സ്ഥലത്ത് ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു. സ്ഥാപനത്തിനും മാധ്യമപ്രവർത്തകർക്കുമെതിരെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തിയാണ്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൈനീസ് അനുകൂല സ്രോതസ്സുകളില്‍ നിന്ന് ഇവിടേക്ക് ഫണ്ടിംഗ് എത്തുന്നുവെന്ന ആരോപണത്തിലാണ് കേസ്.
” യുഎപിഎ കേസില്‍ 37 പേരെ വിവിധിയിടങ്ങളില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. 9 സ്ത്രീകളെ അവരുടെ താമസസ്ഥലത്ത് എത്തി ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. ചില ഡിജിറ്റല്‍ രേഖകളും റെയ്ഡില്‍ കണ്ടെടുത്തിരുന്നു. നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികളായ പ്രബീര്‍ പുര്‍കയസ്ത, അമിത് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റ് ചെയ്തതായി’ ഡല്‍ഹി പോലീസ് അറിയിച്ചു.
advertisement
Also read-ചൈനയിൽ നിന്നുള്ള ഫണ്ടിങ്ങ്: ന്യൂസ്‌ക്ലിക്കിലെ മാധ്യമപ്രവർത്തകരുടെ വസതികളിൽ റെയ്ഡ്
അതേസമയം പോലീസ് അറസ്റ്റിനെതിരെ കോണ്‍ഗ്രസ് , ആം ആദ്മി പാര്‍ട്ടിയുള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയും സര്‍ക്കാര്‍ നടപടിയെ നിശിതമായി വിമര്‍ശിച്ചിരുന്നു.
ജാതി സര്‍വേആവശ്യപ്പെട്ട് ബീഹാറിലും രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. അതേസമയം രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ നിയമപരമായും സ്വതന്ത്രവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
ന്യൂസ് ക്ലിക്ക് ഫണ്ടിംഗുമായി ബന്ധപ്പെട്ട കേസില്‍ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു. ന്യൂസ്‌ക്ലിക്കിനെ പിന്തുണച്ച കോണ്‍ഗ്രസ് പാര്‍ട്ടിയേയും അദ്ദേഹം വിമര്‍ശിച്ചു.
ന്യൂസ്‌ക്ലിക്കിന് ധനസഹായം നല്‍കുന്ന ടെക് ഭീമനും കോടീശ്വരനുമായ നെവില്‍ റോയ് സിംഘം (Neville Roy Singham) വിദേശശക്തികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് എന്ന ഇന്ത്യയുടെ ഭയം ശരിവെയ്ക്കുന്ന തരത്തില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണം റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തു വന്നിരുന്നു. ന്യൂസ്‌ക്ലിക്ക് മീഡിയ പോര്‍ട്ടലിന് വിദേശത്ത് നിന്ന് 38 കോടി രൂപയുടെ ഫണ്ട് ലഭിച്ചതായി 2021-ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെടുത്തിയിരുന്നു. അമേരിക്കന്‍ കോടീശ്വരനായ സിംഘമിന്റെ വരുമാന സ്രോതസുകളും പിന്നാലെ ഇഡി കണ്ടെത്തി. വിദേശ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ അപമാനിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ലക്ഷ്യം വയ്ക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും ബിജെപി ആരോപിച്ചിരുന്നു. ഈ ആശങ്കകളെല്ലാം ശരിവെയ്ക്കുന്നതാണ് ന്യൂയോര്‍ക്ക് അന്വേഷണം റിപ്പോര്‍ട്ട്.
ന്യൂസ് ക്ലിക്ക് ചൈനീസ് സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. തങ്ങളുടെ പ്രൊപ്പഗാന്‍ഡ നെറ്റ്‌വര്‍ക്കുകളിലൂടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ നിന്നും മുഖം രക്ഷിക്കാന്‍ ചൈനക്കു സാധിച്ചെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണത്തില്‍ എടുത്തു പറയുന്നുണ്ട്.
എന്നാല്‍, ചൈനയുമായുള്ള ബന്ധം സംബംന്ധിച്ച് തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നെവില്‍ റോയ് സിംഘം നിഷേധിക്കുകയാണ് ചെയ്തത്.