ഔനിന്ദോ, അഭിസാർ ശർമ, സൊഹൈൽ ഹാഷ്മി, ഭാഷാ സിംഗ്, പ്രബീർ പുർകയസ്ത തുടങ്ങിയ മാധ്യമ പ്രവർത്തകരുടെ വസതികളിലാണ് റെയ്ഡുകൾ നടന്നതെന്ന് ചില വൃത്തങ്ങൾ അറിയിച്ചു.
”ഡൽഹി പോലീസ് എന്റെ വീട്ടിൽ വന്നിരുന്നു. എന്റെ ലാപ്‌ടോപ്പും ഫോണും അവർ എടുത്തുകൊണ്ടുപോയി”, ന്യൂസ്‌ക്ലിക്കിലെ മാധ്യമ പ്രവർത്തകനായ അഭിസാർ ശർമ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ന്യൂസ്‌ക്ലിക്കിന് ധനസഹായം നൽകുന്ന ടെക് ഭീമനും കോടീശ്വരനുമായ നെവിൽ റോയ് സിംഘം (Neville Roy Singham) വിദേശശക്തികളുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ് എന്ന ഇന്ത്യയുടെ ഭയം ശരിവെയ്ക്കുന്ന തരത്തിൽ ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണം റിപ്പോർട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തു വന്നിരുന്നു. ന്യൂസ്‌ക്ലിക്ക് മീഡിയ പോർട്ടലിന് വിദേശത്ത് നിന്ന് 38 കോടി രൂപയുടെ ഫണ്ട് ലഭിച്ചതായി 2021-ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെടുത്തിയിരുന്നു. അമേരിക്കൻ കോടീശ്വരനായ സിംഘമിന്റെ വരുമാന സ്രോതസുകളും പിന്നാലെ ഇഡി കണ്ടെത്തി. വിദേശ ശക്തികളുമായി ചേർന്ന് രാജ്യത്തെ അപമാനിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ ലക്ഷ്യം വയ്ക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും ബിജെപി ആരോപിച്ചിരുന്നു. ഈ ആശങ്കകളെല്ലാം ശരിവെയ്ക്കുന്നതാണ് ന്യൂയോർക്ക് അന്വേഷണം റിപ്പോർട്ട്.
advertisement
ന്യൂസ് ക്ലിക്ക് ചൈനീസ് സർക്കാരുമായി സഹകരിച്ചു പ്രവർത്തിച്ചു എന്നാണ് ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണത്തിൽ നിന്നും വ്യക്തമായത്. തങ്ങളുടെ പ്രൊപ്പഗാൻഡ നെറ്റ്‍വർക്കുകളിലൂടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളിൽ നിന്നും മുഖം രക്ഷിക്കാൻ ചൈനക്കു സാധിച്ചെന്നും ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണത്തിൽ എടുത്തു പറയുന്നുണ്ട്.
”ചൈനയെ പ്രതിരോധിക്കുകയും രാജ്യം നടത്തുന്ന പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന ഒരു ശൃംഖലയുടെ ഭാഗമാണിത്. ഒരു അമേരിക്കൻ കോടീശ്വരനാണ്, നെവിൽ റോയ് സിംഘം”, എന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് അനുകൂല സന്ദേശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇയാളുടെ സംഘം പ്രത്യേകം യൂട്യൂബ് വീഡിയോകൾ നിർമിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂസ് ക്ലിക്ക് ചൈനീസ് പ്രൊപ്പഗാൻഡ വാർത്തകൾക്ക് വലിയ കവറേജ് നല്‍കിയതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ചൈനയുമായുള്ള ബന്ധം സംബംന്ധിച്ച് തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നെവിൽ റോയ് സിംഘം നിഷേധിക്കുകയാണ് ചെയ്തത്.