“എന്റെ സ്വത്ത് വിവരം സംബന്ധിച്ച രേഖകള്‍ നല്‍കുന്ന സമയത്ത് യഥാര്‍ഥത്തില്‍ ഉള്ളതിനെക്കാള്‍ കുറവ് വിവരമാണ് ഞാന്‍ നല്‍കിയത്. ഇത് സാധാരണയായി നടക്കുന്ന കാര്യമാണ്. നമ്മളെപ്പോലുള്ളവര്‍ക്ക് ഇത്തരം തെറ്റുകള്‍ പറ്റാറുണ്ട്”, ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
ബെംഗളുരു നഗരത്തിന്റെ വികസനം ഉറപ്പാക്കാനായി ആരംഭിക്കുന്ന ബ്രാന്‍ഡ് ബെംഗളുരു വെബ്‌സൈറ്റിന്റെ ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബൃഹത് ബെംഗളുരു മഹാനഗര പാലികെയുടെ (ബിബിഎംപി) വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. പലരും വസ്തുനികുതി അടയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
”തങ്ങളുടെ ഉടമസ്ഥതയിലുള്ള പ്രദേശത്തിന് നികുതി നല്‍കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. അതിനായി ഒരു സ്വയം വിലയിരുത്തല്‍ പദ്ധതി രൂപീകരിച്ചിരുന്നു (self assessment scheme). പദ്ധതി കാര്യക്ഷമമാണോ അല്ലയോ എന്നകാര്യം പരിശോധിച്ച് വരികയാണ്. ചിലയാളുകള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരെ അനുവദിക്കാറില്ല. അക്കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്”, ശിവകുമാര്‍ പറഞ്ഞു.
ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.വസ്തുക്കളുടെ ശരിയായ മൂല്യം നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഡികെ ശിവകുമാര്‍ കൂട്ടിച്ചേർത്തു. 2021-22 കാലത്ത് വസ്തു നികുതിയിനത്തില്‍ ലഭിച്ചത് 3033 കോടി രൂപയാണ്. 2022-23 കാലത്ത് ഇത് 3758 കോടിയായി ഉയര്‍ന്നു.
നിരവധി വാണിജ്യ സ്ഥാപനങ്ങളെയും സെല്‍ഫ് അസസ്‌മെന്റ് സ്‌കീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ വിവരങ്ങളും ശേഖരിച്ചിരുന്നു. ഇതിലൂടെ തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനാണ് തദ്ദേശ ഭരണസമിതികള്‍ ലക്ഷ്യമിടുന്നത്.നികുതി വര്‍ധനവിനെപ്പറ്റി ആലോചിച്ച് വരികയാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയാണ് നിലനില്‍ക്കുന്നത്. അവയൊന്നും തന്നെ നമ്മുടെ സംസ്ഥാനം കൈകൊണ്ടിട്ടില്ല. ഖരമാലിന്യ ശേഖരണത്തിന് 100 അല്ലെങ്കില്‍ 50 രൂപ വാങ്ങുന്നതില്‍ തെറ്റില്ലെന്ന് ചിലര്‍ പറഞ്ഞു. കൃത്യസമയത്ത് മാലിന്യം മാറ്റിയാല്‍ മതിയെന്നാണ് പലരുടെയും ആവശ്യം” , അദ്ദേഹം പറഞ്ഞു.
ബംഗളുരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സിവേജ് ബോര്‍ഡ് 2014 ശേഷം ജല നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജലവിതരണം ചെയ്യുന്നതിനുള്ള പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള ബോര്‍ഡിന്റെ ശേഷിയെയാണ് ഇത് ബാധിക്കുന്നതെന്നും ഡികെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Summary: D.K. Shivakumar makes a controversial statement on payment of land tax
