എന്താണ് പ്രതിസന്ധി
കഴിഞ്ഞ ദിവസങ്ങളിൽ നാല് എംഎൽഎംഎമാർ രാജിവച്ചതോടെയാണ് പുതുച്ചേരി സർക്കാർ പ്രതിസന്ധിയിലായത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി എത്താനിരിക്കെയാണ് രാഷ്‌ട്രീയ പ്രതിസന്ധി.രാജിവച്ച എംഎൽഎമാർ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. എ നമശിവായം, ഇ തീപ്പായ്‌ന്താൻ എന്നിവരും തിങ്കളാഴ്ച ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണറാവുവും ചൊവ്വാഴ്ച എ. ജോൺകുമാർ എം.എൽ.എ.യും കൂടി രാജിവെച്ചതോടെ നിയമസഭയിൽ അംഗങ്ങളുടെ എണ്ണം 28 ആയി ചുരുങ്ങി. എംഎൽഎ മാരുടെ രാജിയോടെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. നിലവിൽ 10 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. കൂടുതൽ കോൺഗ്രസ് എം.എൽ.എ.മാർ രാജി ഭീഷണിയുമായി രംഗത്തുണ്ട്. എം.എൽ.എ.മാരുടെ കൊഴിഞ്ഞു പോക്കോടെ സർക്കാർ തത്ത്വത്തിൽ ന്യൂനപക്ഷമായി.
advertisement
Also Read ഭരണ പ്രതിസന്ധിക്കിടെ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കിരൺ ബേദിയെ നീക്കി
ആകെ സീറ്റ് 30
കക്ഷിനില ഇപ്പോൾ
ഭരണപക്ഷം 14
കോൺഗ്രസ് 10
ഡി.എം.കെ. 3
എൽ.ഡി.എഫ്. സ്വത 1
പ്രതിപക്ഷം 14
എൻ.ആർ. കോൺ. 7
അണ്ണാ ഡി.എം.കെ 4
ബി.ജെ.പി. 3
രാജിയുടെ തുടക്കം
നമശിവായത്തിൻ്റെ രാജിയുടെ പേരിൽ സംസ്ഥാന ജനറല്‍ സെക്രട്ടറിയടക്കമുള്ള 13 പേർക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടിയെടുത്തതാണ് തിരിച്ചടിയായത്. ഇവർ നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് പാർട്ടിയിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്നു. ഇതിന് പിന്നാലെയാണ് എംഎൽഎമാരുടെ രാജി.
മുഖ്യമന്ത്രി നാരായണസാമിയും മല്ലാഡി കൃഷ്ണ റാവു എംഎല്‍എയും കഴിഞ്ഞയാഴ്ച രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കണ്ട് ലഫ്. ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഡല്‍ഹിയിൽ നിന്ന് തിരിച്ചെത്തിയ മല്ലാഡി കൃഷ്ണ റാവു രാജിവച്ചത് കോണ്‍ഗ്രസിന് പാർട്ടിക്കു തിരിച്ചടിയായി.കിരണ്‍ ബേദിയുമായുള്ള പ്രശ്‌നങ്ങളാണ് റാവുവിന്റെ രാജിക്കു കാരണമെന്നാണ് മുഖ്യമന്ത്രി വി. നാരായണസാമി പറയുന്നത്.
Also Read ‘ഉദ്യോഗാർഥികൾക്കും പ്രതിപക്ഷത്തിനും മുന്നിൽപിണറായി വിജയന് മുട്ടിലിഴയേണ്ടി വന്നു'; രമേശ് ചെന്നിത്തല
കിരൺ ബേദിയുടെ സ്ഥാനചലനം
രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു അപ്രതീക്ഷിതമായി കിരണ്‍ ബേദിയെ മാറ്റിയത് രാഷ്ട്രീയവൃത്തങ്ങളിൽ അമ്പരപ്പായി.തമിഴ്‌നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷയും തെലങ്കാന ഗവർണറുമായ തമിഴസൈ സൗന്ദരരാജനാണ് അധിക ചുമതല. നാലരവര്‍ഷമായി കിരണ്‍ ബേദിയെ പുറത്താക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആവശ്യമുണ്ടായിട്ടും കൂട്ടാക്കാതിരുന്ന കേന്ദ്രസര്‍ക്കാരാണ് സര്‍ക്കാരിന്റെ പതനം ഉറപ്പായതിനു പിന്നാലെ ബേദിയെ മാറ്റിയത്.
ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന കിരൺ ബേദി സംസ്ഥാനത്തിൻ്റെ വികസസന പദ്ധതികൾക്ക് തുരങ്കം വയ്‌ക്കുകയാണെന്നും ഇവരെ തിരിച്ച് വിളിക്കണമെന്നും നാരായണസ്വാമി സർക്കാർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.
എന്തു കൊണ്ട് ബേദിയെ മാറ്റി ?
കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ് രാഷ്ട്രപതി ഭരണം വരികയാണെങ്കില്‍ കിരണ്‍ ബേദി ലഫ്. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന് ബിജെപിക്ക് ആശങ്കയുണ്ട്.
കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പമാണ് പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ വലിയ മുന്നേറ്റം നടത്താനാണ് ബിജെപി ഒരുങ്ങുന്നത്. അര്‍ജുന്‍ മേഘ്‌വാള്‍, രാജീവ് ചന്ദ്രശേഖര്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കാണ് ചുമതല. ഇതുവരെയുള്ള വിവാദങ്ങളും ബേദിയെ കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രചാരണവും ദോഷം ചെയ്യുമെന്നും ബിജെപി കേന്ദ്രങ്ങള്‍ കരുതുന്നു. ബേദിയുടെ ഇടപെടലുകളില്‍ മിക്ക കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ എഐഎന്‍ആര്‍സിയും ബേദിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരായിരുന്നില്ല. മറ്റ് സംസ്ഥാനത്തിന്റെ ചുമതല നല്‍കാതെ ബേദിയെ ഒഴിവാക്കിയത് കേന്ദ്രസര്‍ക്കാര്‍ അവരെ പിന്തുണയ്ക്കുന്നില്ലെന്ന സന്ദേശം പുതുച്ചേരിയിലെ ജനങ്ങള്‍ക്കു നല്‍കാനാണെന്ന് കരുതുന്നത്.
ഈ പശ്ചാത്തലത്തിലാണ് തമിഴിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധികച്ചുമതല നല്‍കാന്‍ തീരുമാനിച്ചത്. 2016 മേയ് 28ന് ലഫ്റ്റനന്റ് ഗവര്‍ണറായ കിരണ്‍ ബേദിയുടെ 5 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ ഏതാനും മാസം ബാക്കിയുള്ളപ്പോഴാണ് സ്ഥാനചലനം.
കേവല ഭൂരിപക്ഷം നഷ്ടമായതോടെ നാരായണസ്വാമി സർക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുളള നീക്കത്തിലാണ് ബി.ജെ.പി.
