ന്യൂഡൽഹി: രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ പുതുച്ചേരി ലഫ്റ്റ്നന്റ് ഗവർണർ സ്ഥാനത്തുനിന്നും കിരൺ ബേദിയെ നീക്കി. തെലങ്കാന ഗവർണർ ഡോ.തമിഴിസൈ സൗന്ദർരാജന് താൽക്കാലിക ചുമതല നൽകി. കിരൺ ബേദിയെ നീക്കിക്കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനാണ് പുറത്തിറക്കിയത്. ഡോ.തമിഴിസൈ സൗന്ദർരാജൻ അധിക ചുമതലയായി പുതുച്ചേരി ഗവർണർ സ്ഥാനവും വഹിക്കണമെന്നാണ് രാഷ്ട്രപതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടർന്ന് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനിടിയിലാണ് ലഫ്റ്റ്നന്റ് ഗവർണറുടെ സ്ഥാനമാറ്റം. പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി.
കിരൺ ബേദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസ്വാമി രംഗത്തെത്തിയിരുന്നു. പുതുച്ചേരിയുടെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് കിരൺ ബേദിയെന്നു മുഖ്യമന്ത്രി ആരോപിച്ചു. ഗവർണർ ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
ഭരണകക്ഷിയായ കോൺഗ്രസ് ഡിഎംകെ സഖ്യത്തെ പ്രതിസന്ധിയിലാക്കി ഇന്ന് ഒരു എംഎൽഎ കൂടി രാജിവച്ചു. മുഖ്യമന്ത്രി നാരായണ സാമിയുടെ നിലപാടിൽ പ്രതിഷേധിച്ചു കാമരാജ് നഗറിൽ നിന്നുള്ള കോൺഗ്രസ് അംഗം ജാൻകുമാർ ആണ് രാജി സമർപ്പിച്ചത്.
ഇതോടെ നിയമസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യമായി. ഒരു മാസത്തിനിടെ കോൺഗ്രസ് വിടുന്ന നാലാമത്തെ എംഎൽഎ ആണ് ജാൻകുമാർ. രാജിവച്ചവർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ കേവല ഭൂരിപക്ഷം നഷ്ടമായ സർക്കാർ രാജിവയ്ക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനിരിക്കെയാണ് രാജി.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.