ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ ഒൻപത് പേരാണ് മരിച്ചത്. സംഭവത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ), സ്‌ഫോടക വസ്തു നിയമം എന്നിവ പ്രകാരം ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭീകരാക്രമണ അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിലുടനീളം ഒന്നലധികം ഇടങ്ങളിൽ റെയ്ഡുകൾ നടക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ഡൽഹിയിൽ അതീവജാഗ്രത തുടരുകയാണ്. വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ഭീകരപ്രവർത്തനങ്ങൾക്കുള്ള ശിക്ഷയും ഗൂഢാലോചനയും കൈകാര്യം ചെയ്യുന്ന യുഎപിഎ നിയമത്തിന്റെ 16, 18 വകുപ്പുകൾ പ്രകാരം കോട് വാലി പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്‌ഫോടക വസ്തു നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും വകുപ്പുകളും ചേർത്തിട്ടുണ്ട്.
advertisement
തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ കാത്തുകിടന്ന ഒരു ഹ്യുണ്ടായ് i20 കാറിലാണ് സ്‌ഫോടനം നടന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
സ്‌ഫോടന വിവരം അറിഞ്ഞ് 10 മിനിറ്റിനുള്ളിൽ ഡൽഹി ക്രൈം ബ്രാഞ്ചിൽ നിന്നും ഡൽഹി സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നുമുള്ള സംഘം സംഭവസ്ഥലത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.
"ഡൽഹി സിപിയുമായും സ്‌പെഷ്യൽ ബ്രാഞ്ച് ചുമതലയുള്ളവരുമായും സംസാരിച്ചു. ഡൽഹി സിപിയും സ്‌പെഷ്യൽ ബ്രാഞ്ച് ചുമതലയുള്ളവരും സ്ഥലത്തുണ്ട്. എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
ഹ്യൂണ്ടായി i20 കാര്‍ സ്‌ഫോടനത്തില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുള്ള ഒരു ട്രാഫിക് സിഗ്നലിലാണ് കാര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ഫലമായി സമീപത്തെ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉടന്‍ തന്നെ സംഭവത്തിൽ ഇടപെടുകയും തീവ്രവാദ വിരുദ്ധ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
