ശുക്രനെ ചുറ്റിപ്പറ്റിയുള്ള ബഹിരാകാശകാലാവസ്ഥയെക്കുറിച്ചും അത് ഭൂമിയില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും പഠിക്കാനായിരിക്കും ശുക്രയാന്‍-1 അയയ്ക്കുക. ഇതിനു പുറമേ, ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിലും ശാസ്ത്രജ്ഞർ പ്രവർത്തിച്ചു വരികയാണെന്നും ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിൽ (ഐഎൻഎസ്എ) നടത്തിയ പ്രസംഗത്തിൽ സോമനാഥ് പറഞ്ഞു.
”ശുക്രൻ പഠിക്കാൻ വളരെ താത്പര്യം തോന്നുന്ന ഒരു ഗ്രഹമാണ്. വളരെ കനമുളള ഒരു അന്തരീക്ഷമാണ് അവിടെ ഉള്ളത്. അത് കടന്നു ചെല്ലാൻ പ്രയാസമാണ്. ശുക്രന്റെ പ്രതലം കടുപ്പമുള്ളത് ആണോ അല്ലയോ എന്നതിനെക്കുറിച്ച് നമുക്ക് ഇപ്പോള്‍ കൂടുതൽ വിവരങ്ങളൊന്നും അറിയില്ല”, എസ് സോമനാഥ് പറഞ്ഞു.
advertisement
ശുക്രയാൻ എന്ന പേര് സംസ്‌കൃതത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. ശുക്രൻ എന്നർത്ഥം വകുന്ന ‘ശുക്ര’, കരകൗശലം എന്ന് അർത്ഥം വരുന്ന ‘യാന’ എന്നീ രണ്ട് പദങ്ങളിൽ നിന്നുമാണ് ഈ വാക്കിന്റെ ഉത്ഭവം. 2012-ലാണ് ശുക്രയാൻ-1 എന്ന ആശയം പിറവിയെടുക്കുന്നത്. അതേ വർഷം തന്നെ ഐഎസ്ആർഒ, മറ്റ് ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും പോലോഡ് വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ തേടിയിരുന്നു.
ഭൂമിയുടെ ഇരട്ട (Earth’s twin) എന്ന് വിളിക്കപ്പെടുന്ന ശുക്രനെ കുറിച്ച് സമഗ്രമായ പഠനം നടത്തുക എന്നതാണ് പ്രധാനമായും ശുക്രയാൻ ദൗത്യത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം ശുക്രന്റെ ഉപരിതലവും അന്തരീക്ഷവും പരിശോധിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പദ്ധതിയുണ്ട്. സൗരവികിരണവും (solar radiation) ശുക്രനിലെ ഉപരിതല കണങ്ങളും തമ്മിലുള്ള ബന്ധം മനസിലാക്കാനും ശുക്രയാൻ 1 സഹായിച്ചേക്കാം.
ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയും വാസയോഗ്യമല്ലാതിരുന്നു. അതിനാൽ ശുക്രന്റെ ഭാവി എന്തായിരിക്കുമെന്ന് പഠിക്കാൻ ശാസ്ത്രജ്ഞരെയും ബഹിരാകാശ സമൂഹത്തെയും ഇന്ത്യയുടെ ശുക്രദൗത്യം സഹായിക്കും. ഭൂമി ശുക്രനെ പോലെയാകാനുള്ള സാധ്യതയുണ്ടോ എന്നതും പഠനവിധേയമാക്കിയേക്കും
നാസയുടെ വിലയിരുത്തല്‍ പ്രകാരം, ഇപ്പോള്‍ ശുക്രനില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയില്ല. എന്നാല്‍, ചിലയിടങ്ങളില്‍ മൈക്രോബുകളുടെ (microbes) സാന്നിധ്യം ഉണ്ടായിരിക്കാനുള്ള സാധ്യതയും ചില ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല. ഭൂമിയുടേതിനു സമാനമായ മര്‍ദവും, തണുപ്പുമുള്ള ഇടങ്ങളിലാണ് മൈക്രോബുകള്‍ കാണപ്പെടുന്നത്. ശുക്രനിലെ മേഘങ്ങളില്‍ ഫോസ്ഫീന്റെ (phosphine) സാന്നിധ്യം കണ്ടെത്തി എന്നും ചില ഗവേഷകര്‍ പറഞ്ഞിരുന്നു. ഇത് മൈക്രോബിയല്‍ ലൈഫ് ഉണ്ടെന്നുള്ളതിന്റെ സൂചനയാണ് എന്നും കരുതപ്പെടുന്നു.
ഇന്ത്യയുടെ വീനസ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. വിക്ഷേപണ തീയതിയും പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പ്രധാന വിശദാംശങ്ങളും ഐഎസ്ആർഒ ഇതുവരെ പുറത്തു വിട്ടിട്ടില്ല.