യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്കിടെയാണ് കര്‍ഷകര്‍ കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ചത്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ ഗ്രാമമായിരുന്നു ഇത്. ഉപമുഖ്യമന്ത്രി സ്ഥലത്തെത്തുമ്പോള്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നു. കാറിന് മുന്നിൽ പ്രതിഷേധിച്ചതോടെ കേന്ദ്ര മന്ത്രിയുടെ മകന്‍ കര്‍ഷകരുടെ നേർക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നെന്ന് കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നു.
അതേസമയം ലഖിംപൂർ ഖേരിയിൽ ഞായറാഴ്ച കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തിൽ മകന് പങ്കില്ലെന്ന് കേന്ദ്ര സഹമന്ത്രി അജയ് മിശ്ര പറഞ്ഞു. സംഭവം നടക്കുമ്പോൾ മകൻ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ലഖിംപൂർ ഖേരിയിൽ നടന്ന സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഡ്രൈവർ ഓടിച്ചിരുന്ന വാഹനത്തിനു നേരെ കല്ലെറിഞ്ഞു, അതുമൂലം അത് മറിയുകയും രണ്ട് കർഷകർ അതിനിടയിൽ പെടുകയുമാണ് ചെയ്തത്.
advertisement
ലഖിപുർ ഖേരിയിൽ മരിച്ച എട്ടുപേരിൽ ഒരാൾ തന്റെ ഡ്രൈവറും മൂന്നു പേർ ബിജെപി പ്രവർത്തകരുമാണെന്നും ബാക്കിയുള്ള രണ്ടുപേർ കർഷകരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ ഡ്രൈവറെയും ബിജെപി പ്രവർത്തകരെയും കൊലപ്പെടുത്തുകയും വാഹനം പിന്നീട് കത്തിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
ലഖിംപൂർ നഗരത്തിലെ ഒരു പരിപാടി കഴിഞ്ഞ് ജന്മനാടായ ഗ്രാമത്തിലേക്ക് കേന്ദ്ര സഹമന്ത്രി അജയ് മിശ്ര മടങ്ങുമ്പോഴും സംഘർഷം ഉണ്ടായി. തന്റെ പ്രസംഗത്തിൽ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് കർഷകർ കരിങ്കൊടി പ്രകടനവുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന്, സ്ഥലത്തുണ്ടായിരുന്ന രോഷാകുലരായ കർഷകർ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ മൂന്നോളം കാറുകൾ കത്തിച്ചു.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കര്‍ഷകര്‍ പ്രതിഷേധം തുടരുകയും ടികുനിയയില്‍ സ്ഥിതി കൂടുതൽ സങ്കീർണമായിരിക്കുകയാണ്. പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്. അതേസമയം ജനങ്ങൾ ശാന്തരാകണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും ഉത്തർപ്രദേശ് പൊലീസ് മേധാവി ആവശ്യപ്പെട്ടു. സംഘർഷം ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു,
