സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി ശുപാർശ അയച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിമിഷ് പാട്ടീൽ പറഞ്ഞു. "പെൺകുട്ടികൾ കളിച്ചിരുന്ന അഞ്ച് ഓൺലൈൻ ഗെയിമുകളെക്കുറിച്ച് കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ ശുപാർശ സംസ്ഥാന സർക്കാരിന് അയച്ചിട്ടുണ്ട്, അവർ അത് തുടർനടപടികൾക്കായി കേന്ദ്ര സർക്കാരിന് കൈമാറും," പാട്ടീലിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 4ന് പുലർച്ചെയാണ് 11, 14, 16 വയസ്സുള്ള മൂന്ന് സഹോദരിമാർ ഗാസിയാബാദിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചത്. പെൺകുട്ടികൾ മൊബൈൽ ഫോണിൽ കൊറിയൻ നാടകങ്ങളും (K-drama), കെ-പോപ്പ് വീഡിയോകളും, ഗെയിമിംഗ് ഉള്ളടക്കങ്ങളും കാണുന്നതിനായി മണിക്കൂറുകളോളം ചെലവഴിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോപ്പി പ്ലേ ടൈം, ദി ബേബി ഇൻ യെല്ലോ, ഈവിൾ നൺ, ഐസ് ക്രീം മാൻ, ഐസ് ഗെയിം എന്നിവയാണ് ആത്മഹത്യാക്കുറിപ്പിൽ പേരെടുത്തു പറഞ്ഞിട്ടുള്ള ഗെയിമിങ് ആപ്പുകൾ.
advertisement
പെൺകുട്ടികൾ കഴിഞ്ഞ മൂന്ന് വർഷമായി സ്കൂളിൽ പോയിരുന്നില്ലെന്നും മൊബൈൽ ഫോണിനും ഓൺലൈൻ വിനോദങ്ങൾക്കും അമിതമായി അടിമപ്പെട്ടിരുന്നുവെന്നും പിതാവ് പോലീസിനോട് പറഞ്ഞു. കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
ഉത്തർപ്രദേശ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ബബിത സിംഗ് ചൗഹാൻ ശനിയാഴ്ച കുടുംബത്തെ സന്ദർശിച്ചു. കുട്ടികൾക്കിടയിലെ സ്ക്രീൻ അഡിക്ഷൻ കുറയ്ക്കുന്നതിനായി, അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വഴി ഹോം വർക്കുകളോ പ്രോജക്റ്റുകളോ നൽകരുതെന്ന് ആവശ്യപ്പെട്ട് അവർ ജില്ലാ കളക്ടർമാർക്ക് കത്തെഴുതി.
അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. നിലവിൽ ഇതൊരു ആത്മഹത്യയായിട്ടാണ് കണക്കാക്കുന്നതെന്നും എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Summary: Ghaziabad Police have recommended a ban on five online games—Poppy Playtime, The Baby in Yellow, Evil Nun, Ice Cream Man, and Ice Game— following the tragic suicide of three sisters (aged 11, 14, and 16). The games were specifically named in their suicide note. Investigation revealed the girls suffered from severe mobile addiction, spending long hours on gaming and K-content. Consequently, the UP Women’s Commission has urged schools to stop assigning digital homework to younger children to curb screen addiction.
