ഐക്യുഎയറിന്റെ ലോക എയർ ക്വാളിറ്റി റാങ്കിംഗ്, WHO ഗ്ലോബൽ എയർ ക്വാളിറ്റി ഡാറ്റാബേസ്, എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സ് (EPI), ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (GBD) മെട്രിക്സ് തുടങ്ങിയ ആഗോള സൂചികകളിലെ ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു പരിസ്ഥിതി മന്ത്രാലയം.ലോകമെമ്പാടും ഔദ്യോഗികമായി രാജ്യാടിസ്ഥാനത്തിലുള്ള മലിനീകരണ റാങ്കിംഗ് നടത്തുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു
ഭൂമിശാസ്ത്രം, പാരിസ്ഥിതിക സാഹചര്യങ്ങൾ, പശ്ചാത്തല നിലവാരം, ദേശീയ സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് രാജ്യങ്ങൾക്ക് അവരുടേതായ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സഹായിക്കുന്നതിനാണ് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ എന്ന് പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിംഗ് പറഞ്ഞു.പൊതുജനാരോഗ്യവും പാരിസ്ഥിതിക ഗുണനിലവാരവും സംരക്ഷിക്കുന്നതിനായി ഇന്ത്യ ഇതിനകം തന്നെ 12 മലിനീകരണ വസ്തുക്കൾക്കായുള്ള ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്‌സ് (NAAQS) വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഒരു ആഗോള അതോറിറ്റിയും രാജ്യങ്ങളെ ഔദ്യോഗികമായി റാങ്ക് ചെയ്യുന്നില്ലെങ്കിലും, വായു ഗുണനിലവാര മെച്ചപ്പെടുത്തൽ നടപടികളുടെ അടിസ്ഥാനത്തിൽ ദേശീയ ശുദ്ധവായു പരിപാടി (NCAP) പ്രകാരം 130 നഗരങ്ങളെ വിലയിരുത്തുന്നതിനും റാങ്ക് ചെയ്യുന്നതിനുമായി മന്ത്രാലയം സ്വന്തമായി വാർഷിക സ്വച്ഛ് വായു സർവേക്ഷൻ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നഗരങ്ങളെ എല്ലാ വർഷവും സെപ്റ്റംബർ 7 ന് ദേശീയ സ്വച്ഛ് വായു ദിവസിൽ ആദരിക്കുന്നുണ്ട്.
