തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നായി ഡ്യൂട്ടി നിർവഹിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്ന ബൂത്ത് ലെവൽ ഓഫീസർമാരെ (ബിഎൽഒ) സഹായിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി സുപ്രീം കോടതി. എസ്‌ഐആർ സമ്മർദം കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഎൽഒമാർ ജീവനൊടുക്കിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് സുപ്രീം കോടതി നിർദേശം.
advertisement
സംസ്ഥാന സർക്കാരുകളോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളോ നിയോഗിക്കുന്ന ജീവനക്കാർ എസ്‌ഐആർ ഡ്യൂട്ടി നിർവഹിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വോട്ടർ രജിസ്ട്രേഷൻ, പുനഃപരിശോധന പ്രക്രിയകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിഎൽഒമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് നടപടികൾ സ്വീകരിക്കാമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
എസ്‌ഐആർ ചുമതലകൾ നിർവഹിക്കുന്ന ബിഎൽഒമാരെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾക്ക് അധിക ജീവനക്കാരെ വിന്യസിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. പല ബിഎൻഒകളും തങ്ങളുടെ കനത്ത ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബിഎൽഒമാർക്ക് അമിതഭാരം അനുഭവപ്പെടുകയാണെങ്കിൽ, തിരഞ്ഞെടുപ്പ് കമ്മിഷനെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് അധിക ജീവനക്കാരെ നിയമിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇത് ജോലി സമയം കുറയ്ക്കുന്നതിനും പതിവ് ജോലികൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് കോടതി പറഞ്ഞു.
ഇളവ് തേടുന്നതിന് പ്രത്യേക കാരണങ്ങളുള്ള ജീവനക്കാർക്ക് അവരുടെ സംസ്ഥാന അധികാരികളിൽ നിന്ന് ഇളവ് അഭ്യർത്ഥിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന് മതിയായ ജീവനക്കാരെ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണെന്നതിനാൽ, പകരക്കാരെ നൽകാതെ ജീവനക്കാരെ പിൻവലിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
എസ്‌ഐആർ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ മരണമടഞ്ഞ ബിഎൽഒമാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച ബെഞ്ച് അത്തരം അപേക്ഷകൾ പിന്നീടുള്ള ഘട്ടത്തിൽ സമർപ്പിക്കാമെന്നും കോടതി പറഞ്ഞു.
