2024 -വരെ 70- വയസ്സിന് മുകളിലുള്ളവര്‍, മെഹറം (ഭർത്താവോ വിവാഹബന്ധം നിഷിദ്ധമായ ബന്ധുവോ നൽകുന്ന ആൺ തുണ ) ഇല്ലാതെ യാത്ര ചെയ്യുന്ന സ്ത്രീകള്‍, പൊതുവിഭാഗം എന്നിവരായിരുന്നു മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടിരുന്നത്. എന്നാല്‍ 2025-ലെ ഹജ്ജിന് 65- വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നല്‍കും. 65- വയസ്സോ അതിനുമുകളിലോ പ്രായമുള്ള ഹജ്ജ് തീര്‍ത്ഥാടകരോടൊപ്പം ഒരു സഹായി കൂടി വേണമെന്നതും ഇത്തവണ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
65- വയസോ അതിനുമുകളിലോ പ്രായമുള്ളവരുടെ അപേക്ഷ റിസര്‍വ്ഡ് വിഭാഗത്തിലായിരിക്കും രജിസ്റ്റര്‍ ചെയ്യുകയെന്നും ഹജ്ജ് നയം വ്യക്തമാക്കി.
advertisement
മെഹറം ഇല്ലാതെ യാത്ര ചെയ്യുന്ന 65 -വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളോടൊപ്പം 45-നും 60-നും ഇടയില്‍ പ്രായമുള്ള സഹായി ഉണ്ടായിരിക്കണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഭര്‍ത്താവ്, ഭാര്യ, സഹോദരന്‍, മകന്‍, മകള്‍, മരുമകന്‍, മരുമകള്‍, പേരക്കുട്ടി, അനന്തരവന്‍, അനന്തരവള്‍, എന്നിവര്‍ക്ക് ഇവരോടൊപ്പം സഹായി ആയി സഞ്ചരിക്കാം.
സഹായിയുടെ പ്രായം 60 -വയസ്സിന് താഴേയായിരിക്കണമെന്നത് നിര്‍ബന്ധമാണെന്നും ഹജ്ജ് നയത്തില്‍ പറയുന്നു.
'' റിസര്‍വ്ഡ് വിഭാഗത്തില്‍ വരുന്ന 65 -വയസ്സിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ ഒന്നിച്ച് യാത്ര ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് തങ്ങളുടെ രക്ത ബന്ധത്തില്‍പ്പെട്ട രണ്ട് പേരെ സഹായി ആയി കൂടെ കൂട്ടാവുന്നതാണ്,'' ഹജ്ജ് നയത്തില്‍ പറയുന്നു.
മെഹറമായി എത്തുന്നവര്‍ 18-നും 60-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണമെന്നും നയത്തില്‍ വ്യക്തമാക്കി. 65- വയസ്സിന് മേലേ പ്രായമുള്ളവര്‍ക്ക് സഹായി ആയി എത്തുന്നവരും ഈ വിഭാഗത്തിലുള്ളവരായിരിക്കണം.
എന്നാല്‍ 65- വയസ്സിന് മുകളിൽ പ്രായമുള്ള മെഹറമില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് സഹായിയായി എത്തുന്നവര്‍ സത്രീകളായിരിക്കണമെന്നും 45-നും 60-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണമെന്നും നയത്തില്‍ പറയുന്നു.
2024-ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ആരംഭിച്ച 'ഹജ്ജ് സുവിധ ആപ്പ്' എല്ലാ തീര്‍ത്ഥാടകരും ഉപയോഗിച്ച് ശീലിക്കണമെന്നും ഹജ്ജ് നയത്തില്‍ കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടനത്തിന് പോകാന്‍ തയ്യാറെടുക്കുന്നവര്‍ അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യാ വെബ്സൈറ്റ് വഴി പൂരിപ്പിച്ച് അയക്കണമെന്നും അറിയിച്ചിട്ടുണ്ട്.