ഗുജറാത്തലെ മന്ത്രിസഭാ പുനഃസംഘടനയെത്തുടർന്ന് പുതിയ മന്ത്രിമാഞ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗർ നോർത്തിൽ നിന്നുള്ള എംഎൽഎ റിവാബ ജഡേജ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്ത് ആഭ്യന്തര,കായിക സഹമന്ത്രിയായ മന്ത്രി ഹർഷ് സംഘവി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ മുഴുവന്‍ മന്ത്രിമാരും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
advertisement
സ്വരൂപ്ജി താക്കൂർ, പ്രവൻകുമാർ മാലി, റുഷികേശ് പട്ടേൽ, ദർശന വഗേല, കുൻവർജി ബവാലിയ, അർജുൻ മോധ്വാദിയ, പർഷോത്തം സോളങ്കി, ജിതേന്ദ്ര വഗാനി, പ്രഫുൽ പൻഷേരിയ, കനുഭായ് ദേശായി എന്നിവരും സത്യപ്രതിജ്ഞ ചെയ്തതായി ഗുജറാത്ത് ബിജെപി അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പട്ടേൽ ഗവർണർ ആചാര്യ ദേവവ്രതിനെ കണ്ട് തന്റെ പുതിയ മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ അനുമതി തേടിയിരുന്നു. ഗാന്ധിനഗറിലെ രാജ്ഭവനിൽ നടന്ന യോഗത്തിൽ ഗുജറാത്ത് മന്ത്രിസഭയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു.മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഗുജറാത്തിലെ മന്ത്രിസഭയിൽ മുഖ്യമന്ത്രി പട്ടേൽ ഉൾപ്പെടെ 17 അംഗങ്ങളുണ്ടായിരുന്നു. അവരിൽ എട്ട് പേർ കാബിനറ്റ് റാങ്ക് മന്ത്രിമാരും, മറ്റുള്ളവർ സഹമന്ത്രിമാരുമായിരുന്നു. 182 അംഗ നിയമസഭയുള്ള ഗുജറാത്തിൽ പരമാവധി 27 മന്ത്രിമാരെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ (സഭയുടെ ആകെ അംഗബലത്തിന്റെ 15 ശതമാനം).2022-ൽ ഭൂപേന്ദ്ര പട്ടേൽ സർക്കാർ രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ പ്രധാന മന്ത്രിസഭാപുനസംഘടനയാണിത്.